മലപ്പുറത്ത് പിതാവിനോടൊപ്പം നടന്നുപോകുകയായിരുന്ന മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു

മലപ്പുറത്ത്  പിതാവിനോടൊപ്പം  നടന്നുപോകുകയായിരുന്ന  മൂന്നര വയസ്സുകാരന്‍  സ്വകാര്യ ബസിടിച്ച് മരിച്ചു

തിരൂരങ്ങാടി: പിതാവിനോടൊപ്പം നടന്നുപോകുകയായിരുന്ന മൂന്നര വയസ്സുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു. ചെമ്മാട് എക്സ്‌ചേഞ്ച് റോഡിലെ പങ്ങിനിക്കാടന്‍ കോയ – സാജിദ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് സിനാന്‍ (മുന്നര) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ: ഹൈസ്‌ക്കൂളിന് സമീപത്താണ് അപകടമുണ്ടായത്. പിതാവിനും സഹോദരിക്കുമൊപ്പം മുടിവെട്ടുന്നതിനായി ബാര്‍ബര്‍ ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് ബസിടിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് കുട്ടിയെ ഇടിച്ചത്. കുട്ടിയെ ഇടിച്ചിട്ടും നിര്‍ത്താതെ പോയ ബസ് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഏതാനും മീറ്ററുകള്‍ അകലെ നിര്‍ത്തിയത്. തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മൃതദേഹം ബുധനാഴ്ച രാവിലെ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 10.30ന് ചെമ്മാട് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹോദരങ്ങള്‍: മുഹമ്മദ് ആദില്‍,ജഹാനാ നസ്റി, ജന്നത്ത് തസ്നി

Sharing is caring!