മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റമുട്ടി

മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റമുട്ടി

മലപ്പുറം: മെസി ഇല്ലാത്ത അര്‍ജന്റീനയും നെയ്മറില്ലാതെ ബ്രസീലും കോട്ടപ്പടി മൈതാനത്ത് മലപ്പുറത്തുകാര്‍ക്കായി കളിച്ചു. ആ കളി കാണാന്‍ ദൂരങ്ങള്‍ താണ്ടി കളിയാരാധകര്‍ ഒഴുകിയെത്തി. ആളും ആര്‍പ്പുവിളികളും മൈതാനത്ത് ആവേശം വാരി വിതറിയപ്പോള്‍ സ്റ്റേഡിയം അടച്ചിടേണ്ട അവസ്ഥയായി. അത് മലപ്പുറത്ത് മാത്രം കാണുന്ന ഫുട്ബോള്‍ കാഴ്ചയായിരുന്നു.
റഷ്യന്‍ ലോകകപ്പിനെ വരവേറ്റ് ആരാധകര്‍ കൊതിക്കുന്ന ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തിന്റെ പ്രതീതാത്മക കളി നടത്തിയത് മലപ്പുറം ഫുട്ബോള്‍ ലവേഴ്സ് ഫോറമാണ്. ടീമുകളുടെ ആരാധകരായ സന്തോഷ് ട്രോഫി, ഐ.എസ്.എല്‍., ഐ-ലീഗ് താരങ്ങള്‍ ഇരുടീമുകള്‍ക്കുമായി അണിനിരന്നു. കളി അങ്ങ് റഷ്യയിലാണെങ്കിലും ആവേശം ശരിക്കും മലപ്പുറത്ത് തന്നെയായിരുന്നു. സമീപകാലത്തൊന്നും മലപ്പുറം കാണാത്ത ആള്‍ക്കൂട്ടമായിരുന്നു കോട്ടപ്പടിയിലെ പുല്‍ത്തകിടിലേക്ക് വന്നെത്തിയത്.
സുന്ദരമായ മൈതാനത്ത് ബ്രസീലും അര്‍ജന്റീനയും കാല്‍പ്പന്തിന്റെ സൗന്ദര്യം ഒപ്പിയെടുത്ത് കളിച്ചു. സാംബാനൃത്തച്ചുവടുകളുമായി മഞ്ഞപ്പടയും ലാറ്റിനമേരിക്കന്‍ സൗന്ദര്യവുമായി നീലപ്പടയും ആരാധകരെ തൃപ്തിപ്പെടുത്തി.
സ്വപ്ന ഫൈനലില്‍ ഒരോ ഗോളുകളടിച്ച് ഇരു ടീമുകളും സമനിലപാലിച്ചു. 19-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സാഹിദ് സാലിയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. 57-ാം മിനിറ്റില്‍ ഇര്‍ഷാദ് അര്‍ജന്റീനയ്ക്കായി മറുപടി നല്‍കി.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പന്തുതട്ടി ഉദ്ഘാടനം ചെയ്തു. ഗോകുലം അസിസ്റ്റന്റ് കോച്ച് ഷാജറുദ്ധീന്‍, സുഡാനി ഫ്രം നൈജീരിയ അഭിനേതാവ് സൂപ്പര്‍ അഷ്റഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷൈജു ദാമോദരന്‍, സുരേന്ദ്രന്‍ മങ്കട, സലീം, ഉപ്പൂടന്‍ ഷൗക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!