മഞ്ചേരി മെഡിക്കല്‍ കോളജ്: സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഉമ്മര്‍ എം.എല്‍.എ

മഞ്ചേരി മെഡിക്കല്‍ കോളജ്: സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഉമ്മര്‍ എം.എല്‍.എ

മഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മഞ്ചേരി മെഡിക്കല്‍ കോളജിനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്തിമാംഗീകാരത്തിനു വിലങ്ങുതടിയാവുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് മഞ്ചേരി നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. എം ഉമ്മര്‍.
ഇക്കാര്യമുന്നയിച്ച് എംഎല്‍എ മുഖ്യമന്ത്രി്കും ആരോഗ്യ മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചു. അനിവാര്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ വന്ന പാളിച്ചകള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിന് 100 സീറ്റുകള്‍ക്കുള്ള അനുമതി നല്‍കേണ്ടെന്ന നിലപാടാണ് എംസിഐ എക്‌സിക്യുട്ടീവ് കമ്മറ്റി കൈക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ജില്ലയുടെ സ്വപ്നമായ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്താനാനുമതിതന്നെ എംസിഐ ചോദ്യം ചെയ്യുന്നത് വിവാദമായിരിക്കുകയാണ്.
ഹോസ്റ്റല്‍ സൗകര്യങ്ങളുടെ കുറവാണ് പ്രധാന വെല്ലുവിളി തീര്‍ക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍ ഇതുവരെ പൂര്‍ണമായി ഒരുക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ സാധിച്ചിട്ടില്ല. എംബിബിഎസ് വിദ്യാര്‍ഥികളായ 38 ആണ്‍കുട്ടികള്‍ ഡോര്‍മെറ്ററി സൗകര്യത്തിലാണ് താമസിക്കുന്നത്. അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്കും മതിയായ താമസ സൗകര്യങ്ങളില്ല. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ പരിശോധനയില്‍ എംസിഐ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഒപി മുറികളുടെ ശോച്യാവസ്ഥയും പ്രതിസന്ധി തീര്‍ക്കുന്നു. തിരക്കേറിയ ഒപിയില്‍ ചികില്‍സക്കടക്കം നാമമാത്രമായ സൗകര്യങ്ങളാണുള്ളതെന്നാണ് എംസിഐ സംഘത്തിന്റെ കണ്ടെത്തല്‍. അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയ്യറ്ററുകള്‍, വാര്‍ഡുകള്‍, പഠന സൗകര്യങ്ങള്‍ എന്നിവയിലെല്ലാമുള്ള വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് എംസിഐ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ തീരുമാനം.
ആദ്യ എംബിബിഎസ് ബാച്ച് സംസ്ഥാനത്തു തന്നെ മികച്ച വിജയം വരിച്ച മെഡിക്കല്‍ കോളജാണ് മഞ്ചേരിയിലേത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു വിദ്യാര്‍ഥികളുടെ പഠനവും ബന്ധപ്പെട്ട പരിശീലനങ്ങളും. അധ്യാപകരടക്കമുള്ള ഡോക്ടര്‍മാരുടെ കുറവു നികത്തുന്നതില്‍ പോലും കാര്യമായ ഇടപെടലുകളുണ്ടായിട്ടില്ല. മെഡിക്കല്‍ കോളജില്‍ സൗകര്യ വികസനത്തിനു തയ്യാറാക്കിയ പദ്ധതികള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ നടത്തിയ നീക്കങ്ങള്‍ ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇതിനു തുടര്‍ച്ചയാണ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്താനുമതി നിഷേധിക്കുന്നതിലേക്ക് എംസിഐ സംഘത്തിന്റെ പരിശോധന എത്തിയത്.
വിദ്യാര്‍ഥികളുടേയും രോഗികളുടേയും ഭാവി ചോദ്യം ചെയ്യുന്ന അവസ്ഥക്കു പരിഹാരം വേണമെന്നാണ് എംഎല്‍എയുടെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ നടപടിയില്ലെങ്കില്‍ ജനപക്ഷ പ്രതിഷേധത്തിനു നാന്ദി കുറിക്കുമെന്നും എം ഉമ്മര്‍ എംഎല്‍എ വ്യക്തമാക്കി.

Sharing is caring!