കടല്‍വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയുമായി മലപ്പുറത്തെ ഐ.ടി. ഐ വിദ്യാര്‍ത്ഥികള്‍

കടല്‍വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയുമായി മലപ്പുറത്തെ ഐ.ടി. ഐ വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ജലക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ മലിനജലം മുതല്‍ കടല്‍വെളളം വരെ ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യയുമായി അരീക്കോട് ഐ ടി ഐ വിദ്യാര്‍ത്ഥികള്‍. ജലശുദ്ധീകരണവും വിതരണവും മാത്രമല്ല യന്ത്രങ്ങളുടെ പ്രവര്‍ത്തനവുമെല്ലാം വിശദമായി അവതരിപ്പിച്ച് ജനശ്രദ്ധയാകര്‍ഷിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂളിലൊരുക്കിയ പ്രദര്‍ശന വിപണന മേളയിലാണ് പുത്തന്‍ സാങ്കേതിക വിദ്യ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തിയത്.
കടല്‍ വെള്ളവും മലിനജലവും സോഴ്‌സ്‌നേറ്റര്‍ മോട്ടോറിലേക്ക് കടത്തി വിട്ട്് എയറേറ്ററിന്റെ സഹായത്തോടെ ഓക്‌സിജന്റെ അളവ് കൂട്ടും. തുടര്‍ന്ന് വെള്ളത്തിലെ ബാക്ടീരിയയുടെ അളവ് കുറക്കുന്നതിനായി കൊയാഗുലേഷന്‍ നടത്തും. ഇതോടെ മാലിന്യങ്ങള്‍ ടാങ്കില്‍ അടിയും. ശേഷം വെള്ളം ശുദ്ധീകരിച്ച് മറ്റൊരു ടാങ്കിലേക്ക് സംഭരിക്കും. ഇതാണ് ജലശുദ്ധീകരണത്തിനായി കണ്ടെത്തിയ ചെലവ് കുറഞ്ഞ സാങ്കേതിക സംവിധാനം.
മരം കൊണ്ട്് നിര്‍മിച്ച എസ്‌കലേറ്റര്‍, പെട്രോള്‍ ഓട്ടോ എന്‍ജിന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, റഫ്രിജറേറ്റര്‍ മാതൃക എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട്. എം.ആര്‍ എ.സി, വെല്‍ഡിംഗ്, ഇലക്ര്ടീഷ്യന്‍, കാര്‍പന്റര്‍, ഇലക്രേ്ടാണിക് മെക്കാനിക്ക് തുടങ്ങി എട്ടോളം വിഭാഗങ്ങളിലുള്ള ഉപകരണങ്ങളും കൂട്ടത്തിലുണ്ട്. 15 നൈപുണി കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ജില്ലയിലെ തന്നെ പ്രമുഖ സ്ഥാപനമാണ് അരീക്കോട് ഗവ. ഐ.ടി.ഐ. വ്യാവസായിക പരിശീലന വകുപ്പിന്റെ സഹായത്തോടെയാണ് സ്റ്റാള്‍ സജ്ജീകരിച്ചിരിക്കുന്നത്.

Sharing is caring!