മലപ്പുറത്ത് ആസിഡ് ഒഴിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ഭാര്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്

മലപ്പുറത്ത് ആസിഡ് ഒഴിച്ച് ഭര്‍ത്താവിനെ  കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ഭാര്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ആസിഡ് ഒഴിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെ നാളെ കസ്റ്റഡിയില്‍ കിട്ടും. അന്വേഷണത്തില്‍ ലഭിച്ച തൊണ്ടിമുതലുകള്‍ കോഴിക്കോടുള്ള ഫോറന്‍സിക് ലാബിലേക്ക് അയച്ചു. നിലമ്പൂര്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ പ്രതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്.
മലപ്പുറത്ത് ആസിഡാക്രമണ കൊലപാതക കേസില്‍ ഭാര്യയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
മുണ്ടുപറമ്പ് വാടക വീട്ടില്‍ താമസിച്ച് വന്നിരുന്ന മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയും ഉമ്മത്തൂര്‍ സ്വദേശിയുമായ പോത്തഞ്ചേരി ബശീറി (52) നെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ചാപ്പനങ്ങാടി സ്വദേശിനി സുബൈദ(48)യെ മലപ്പുറം എസ്.ഐ എ.പ്രേംജിത്തും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന ഭാര്യയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈമാസം 20ന് വെള്ളിയാഴ്ച രാത്രി ആസിഡൊഴിച്ച് പൊള്ളലേറ്റ ബശീറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 23 നാണ് ചികിത്സയിലാരിക്കെയാണ് മരണപ്പെട്ടത്. കേസിന്റെ സാഹചര്യങ്ങളും പ്രാഥമിക തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലീസ് സുബൈദയെ പല പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തില്‍ പലര്‍ക്കെതിരെയും ആരോപണം ഉന്നയിച്ച സുബൈദ പല കഥകളും പറഞ്ഞും പോലീസിനെ വട്ടം കറക്കിയിരുന്നു. ഇതേ തുടര്‍ന്ന് പല ആളുകളിലേക്കും അന്വേഷണം നീങ്ങിയിരുന്നു. എന്നാല്‍ പോലീസ് പ്രത്യേക അന്വേഷണം സംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ വലയിലാക്കിയത്. സുബൈദയുടെയും ഭര്‍ത്താവിന്റെയും പരിചയക്കാരുടെയും ആയിരക്കണക്കിന് വരുന്ന ഫോണ്‍ കോളുകളും ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും സൂക്ഷ്മമായി വിശകലനം ചെയ്തുമാണ് അവസാനം സുബൈദ കുറ്റം ചെയ്തതായി കണ്ടെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ പ്രത്യേക നിര്‍ദേശ പ്രകാരം മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മലപ്പുറം എസ് ഐമാരായ ബിനു, അബ്ദുല്‍ റശീദ്, എ എസ് ഐമാരായ രാമചന്ദ്രന്‍, സുനീഷ് കുമാര്‍, സാബുലാല്‍, ശാക്കിര്‍ സ്രാമ്പിക്കല്‍, ഷാര്‍മിള, അസ്മറാണി, ബിന്ദു, കവിത, നിഖില എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!