ഹൃദയശൂന്യമായ ഈആസുരകാലത്ത് ഹൃദയങ്ങളിലേക്കൊരു യാത്ര’ ഏറെ പ്രസക്തം: അബ്ദുസ്സമദ് സമദാനി

ഹൃദയശൂന്യമായ  ഈആസുരകാലത്ത്  ഹൃദയങ്ങളിലേക്കൊരു  യാത്ര’ ഏറെ പ്രസക്തം: അബ്ദുസ്സമദ് സമദാനി

മലപ്പുറം: ഹൃദയത്തെ തിരസ്‌കരിക്കുന്ന മതപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ ആസുരകാലത്ത് കുടുംബം, സമൂഹം, രാഷ്ട്രീയം തുടങ്ങി സര്‍വരംഗങ്ങളിലും ഹൃദയത്തെ സ്ഥാപിക്കലാവണം നമ്മുടെ ദൗത്യമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. ഇവിടെയാണ് ‘ഹൃദയങ്ങളിലേക്കൊരു യാത്ര’ കൂടുതല്‍ പ്രസക്തമാവുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്്‌ലാമി സംഘടിപ്പിച്ച ‘കാലം സാക്ഷി, മനുഷ്യന്‍ നഷ്ടത്തിലാണ്… ഹൃദയങ്ങളിലേക്കൊരു യാത്ര’ കാമ്പയിന്റെ സമാപനത്തോടനൂബന്ധിച്ച് നടന്ന ‘ജീവിതം, മരണം, മരണാനന്തരം’ ചര്‍ച്ചാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം എത്രമേല്‍ പ്രധാനമാണോ അത്രതന്നെ പ്രധാനമാണ് മരണവും. ബുദ്ധിയും യുക്തിയുമുള്ളവര്‍ തുടക്കത്തെക്കാള്‍ ഒടുക്കമാണ് കൂടുതല്‍ ചര്‍ച്ചചെയ്യുക. യുക്തിക്ക് പരിമിതികളുണ്ട്. സത്യം മുഴുവന്‍ കണ്ടെത്താന്‍ അതിന് കഴിയില്ല. ചില മനുഷ്യരെങ്കിലും ത്യാഗം ചെയ്ത് സമര്‍പ്പിക്കുന്ന നന്മകളാണ് ഈ ദുഷിച്ച കാലത്തും മനവരാശിയെ നിലനിര്‍ത്തുന്നത് – സമദാനി പറഞ്ഞു.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ചര്‍ച്ചാസംഗമത്തില്‍ ജമാഅത്തെ ഇസ്്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. അസ്വസ്ഥനായ മനുഷ്യന്‍ ആ അസ്വസ്ഥത മറക്കാന്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളാണ് പലപ്പോഴും പ്രശ്‌നം. മനശ്ശാന്തി നേടാന്‍ ചിലര്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ മറ്റു ചിലര്‍ കാമപൂര്‍ത്തിക്കുവേണ്ടി അതേ ക്ഷേത്രത്തിലെത്തുന്നു. കാലവും ജീവിതവും ധാര്‍മികതയില്‍ അധിഷ്ഠിതമാവേണ്ടതുണ്ട് – ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.
ജമാഅത്തെ ഇസ്്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി, ജമാഅത്തെ ഇസ്്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. നമിത, രിഫ ടി.കെ. എന്നിവര്‍ ഗാനമാലപിച്ചു. ജമാഅത്തെ ഇസ്്‌ലാമി മലപ്പുറം ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ സ്വാഗതവും സെക്രട്ടറി സി.എച്ച്. ബഷീര്‍ നന്ദിയും പറഞ്ഞു. ഹാഫിള് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു.

Sharing is caring!