മലപ്പുറത്തെ മദ്രസ വിദ്യാര്‍ഥിനിയെ തട്ടികൊണ്ട് പോയി ആഭരണം കവര്‍ന്ന് ഉപേക്ഷിച്ചു

മലപ്പുറത്തെ മദ്രസ  വിദ്യാര്‍ഥിനിയെ  തട്ടികൊണ്ട് പോയി ആഭരണം കവര്‍ന്ന്  ഉപേക്ഷിച്ചു

തിരൂരങ്ങാടി: ഏഴു വയസ്സുകാരിയായ മദ്രസ വിദ്യാര്‍ഥിനിയെ തട്ടികൊണ്ട് പോയി ആഭരണം കവര്‍ന്ന് ഉപേക്ഷിക്കപ്പെട്ടതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെയാണ് തട്ടികൊണ്ട് പോയി ഉപേക്ഷിക്കപ്പെട്ടത്. കുട്ടിയുടെ മുക്കാല്‍ പവന്റെ വള കവര്‍ന്നിട്ടുണ്ട്. ചെമ്മാട് മണ്ണാടിപറമ്പ് ഖിദ്മത്തുല്‍ഇസ്ലാം എ ബ്രാഞ്ച് മദ്രസ വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ 6.45 ഓടെ മദ്രസയിലേക്ക് പോകുന്നതിനിടെ പര്‍ദ്ദയിട്ട് ബൈക്കിലെത്തിയ ആള്‍ ബൈക്കില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. മദ്‌റസ വിട്ട സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പലസ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മദ്രസയില്‍ എത്തിയിട്ടുമില്ല. ഇതോടെ രക്ഷിതാക്കള്‍ തിരൂരങ്ങാടി പോലീസ് സേ്റ്റഷനില്‍ പരാതി നല്‍കാന്‍ എത്തി. പത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നും സഹദേവന്‍ എന്നൊരാള്‍ കുട്ടി നല്‍കിയ നമ്പറില്‍ പിതാവിനെ വിളിച്ചറിയിക്കുകയും മെഡിക്കല്‍ കോളജ് പോലീസ് സേ്റ്റഷനില്‍ കുട്ടിയെ ഏല്‍പ്പിക്കുകയും ചെയ്തു. പോലീസ് തിരൂരങ്ങാടി പോലീസ് സേ്റ്റഷനിലേക്ക് വിവരം കൈമാറി. ഇതോടെ രക്ഷിതാക്കള്‍ കോഴിക്കോട്ടെത്തി സേ്റ്റഷനില്‍ നിന്നും കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടിയോട് ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നത്രെ. ഏറെ ദൂരം ബൈക്കില്‍ യാത്ര തുടര്‍ന്ന് പിന്നീട് ബസ് കയറി പോയെന്നും കുട്ടി പറഞ്ഞു. ഇതിനിടെയാണ്കുട്ടിയുടെ കയ്യില്‍ നിന്നും വള മുറിച്ചെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് കുട്ടിയെ നിര്‍ത്തി പോയതായും കുട്ടിപറയുന്നു. ഹെല്‍മറ്റ് ധരിച്ച് പര്‍ദ്ധയിട്ട ഒരാള്‍ കുട്ടിയുമായി ബൈക്കില്‍ പോകുന്ന ദൃശ്യം ചെമ്മാടും പരിസരങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി.ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട് സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ തിരൂരങ്ങാടി പോലീസ് കേസ്സെടുത്തു.

Sharing is caring!