ഹൈവേ സമരം സംഘര്‍ഷമായി; സര്‍വെ നിര്‍ത്തിവച്ചു

ഹൈവേ സമരം സംഘര്‍ഷമായി; സര്‍വെ നിര്‍ത്തിവച്ചു

കൊളപ്പുറം : ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. സര്‍വെക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരി പോലീസ് ലാത്തി വീശി. ലാത്തിചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളില്‍ കയറി പോലീസ് തല്ലിചതച്ചെന്നും കുട്ടികളെയും സ്ത്രീകളെയും മര്‍ദിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് അതിക്രമത്തിനെതിരെ കെഎന്‍എ ഖാദര്‍ എംഎല്‍എ കലക്ടറേറ്റില്‍ കുത്തിയിരിപ്പ് സമരവും നടത്തി. മന്ത്രിയുമായി എംഎല്‍എ സംസാരിച്ചതിനെ തുടര്‍ന്ന് സര്‍വെ നിര്‍ത്തിവച്ചു.

ജനകീയ സമരസമിതിയുടെ പ്രവര്‍ത്തകരാണ് സര്‍വെക്കെതിരെ പ്രതിഷേധിച്ചത്. നിലവില്‍ 60 മീറ്ററില്‍ വീതിയുള്ള റോഡ് ഉണ്ടായിരിക്കെ ഇത് ഒഴിവാക്കിയാണ് കൊളപ്പുറം അരീത്തോട് പ്രദേശത്ത്‌ഹൈവേക്കായി വീണ്ടും സ്ഥലം ഏറ്റെടുക്കുന്നത്. റോഡിലെ വളവ് ഒഴിവാക്കുന്നതിനായാണ് പുതിയ അലൈമെന്റ് എന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനെതിരെ ആദ്യം മുതലെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും ഇന്ന് സര്‍വെ തുടങ്ങിയതാണ് സംഘര്‍ഷമുണ്ടാവാന്‍ കാരണം.

സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏപ്രില്‍ 11ന് തിരുവനന്തപുരത്ത് യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. യോഗം ചേരുന്നത് വരെ സര്‍വെ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎന്‍എ ഖാദര്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ കലക്ടറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹമിരുന്നു. മന്ത്രിയുമായി ഫോണില്‍ സംസാരിച്ച എംഎല്‍എ യോട് സര്‍വെ നിര്‍ത്താന്‍ ആവില്ലെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് സര്‍വെ നിര്‍ത്തിവയ്ക്കുകയായിരുന്നു.

Sharing is caring!