സന്തോഷ്‌ട്രോഫി താരം വി.കെ അഫ്ദലിന് ജന്മനാടായ മഞ്ചേരിയില്‍ സ്വീകരണം

സന്തോഷ്‌ട്രോഫി താരം  വി.കെ അഫ്ദലിന് ജന്മനാടായ മഞ്ചേരിയില്‍ സ്വീകരണം

മഞ്ചേരി: സന്തോഷ്‌ട്രോഫി താരം വി.കെ അഫ്ദലിന് ജന്മനാടായ മഞ്ചേരിയില്‍ സ്വീകരണം.
ബംഗാളില്‍ കേരളത്തിന്റെ പട നയിച്ച യുവനിരയിലെ മലപ്പുറത്തിന്റെ പുത്രന് ഫുട്‌ബോള്‍ ആരാധകരും നാട്ടുകാരും ചേര്‍ന്ന് വരവേല്‍ക്കുകയായിരുന്നു. മഞ്ചേരി നെല്ലിക്കുത്ത് നിന്നും തുറന്ന വാഹനത്തില്‍ ഉത്സവാന്തരീക്ഷത്തിലാണ് താരത്തെ ജന്മ നാടായ പാണ്ടിക്കാട് ഒലിപ്പുഴയിലേക്ക് എതിരേറ്റത്. പ്രായഭേദമില്ലാതെ കളിയാരാധകര്‍ കൈരളിയുടെ യശസ്സുയര്‍ത്തിയ വീര നായകന് അഭിവാദ്യമര്‍പ്പിക്കാനെത്തി. ജനപ്രതിനിധികളും മുന്‍കാല ഫുട്‌ബോള്‍ കളിക്കാരും സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ വഴി നീളെ അഫ്ദലിന് സ്വീകരണങ്ങളൊരുക്കി.
സന്തോഷ് ട്രോഫി ടീം അംഗങ്ങളുടെ ഫോട്ടോകളും പൂക്കളും മാലകളുമായി ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയിരുന്നത്. ജയ് വിളിച്ചും പടക്കം പൊട്ടിച്ചും ആരാധകര്‍ താരത്തിന്റെ സാന്നിദ്ധ്യം ആഘോഷമാക്കി.

മണിപ്പൂരിനും ഛണ്ഡീഗഡിനുമെതിരെ കേരളത്തിനായി ഗോളുകള്‍ നേടിയ അഫ്ദല്‍ മുഴുവന്‍ മലയാളികളുടേയും പ്രതീക്ഷ കാത്തത് സെമിയില്‍ മിസോറാമിനെതിരായ മല്‍സരത്തിലായിരുന്നു. 54-ാം മിനുട്ടില്‍ അഫ്ദല്‍ നേടിയ ഏക ഗോളിലാണ് കേരളം ഫൈനല്‍ ബര്‍ത്ത് നേടിയത്.
നാടിന്റെ സ്വീകരണത്തിന് ഒരോ സ്വീകരണ കേന്ദ്രങ്ങളിലും അഫ്ദല്‍ നന്ദി പറഞ്ഞു. കിഴക്കെ പാണ്ടിക്കാട് അല്‍മാസ് ക്ലബ്ബും എഫ്‌സി ഒലിപ്പുഴയുമാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നത്.

Sharing is caring!