വസ്തു നികുതി പിരിവില്‍ മലപ്പുറം ജില്ല ഒന്നാമത്

വസ്തു നികുതി പിരിവില്‍ മലപ്പുറം ജില്ല ഒന്നാമത്

മലപ്പുറം: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ 2017-18 വര്‍ഷത്തെ വസ്തുനികുതി പിരിവില്‍ 94.64% തുക പിരിച്ചെടുത്ത് സംസ്ഥാനത്ത് ഒന്നാമതായി. സംസ്ഥാന ശരാശരി 82.81 ശതമാനമാണെന്നിരിക്കെയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ ഈ നേട്ടം കൈവരിച്ചത്. ജില്ലയിലെ കെട്ടിട നികുതി (വസ്തു നികുതി) യിനത്തില്‍ പിരിച്ചെടുക്കേണ്ട 65.27 കോടി രൂപയില്‍ 61.77 കോടി രൂപയാണ് ഗ്രാമ പഞ്ചായത്തുകള്‍ പിരിച്ചെടുത്തത്. കൂടാതെ ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളില്‍ 63 ഗ്രാമ പഞ്ചായത്തുകള്‍ 100% തുക പിരിച്ചെടുത്ത് ചരിത്രം കുറിച്ചു.

ഗ്രാമ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ 100% തുക പിരിച്ചെടുത്ത് ജില്ല സംസ്ഥാനത്ത് ഒന്നാമതായി. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകള്‍ 95 ശതമാനത്തിലധികം നികുതിപിരിവ് നടത്തിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ജില്ല നികുതിപിരിവില്‍ ഈ നേട്ടം കൈവരിക്കുന്നത്. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും രാപ്പകല്‍ മറന്ന കഠിനാധ്വാനത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും ജില്ലയിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെ മുഴുവന്‍ സമയ മേല്‍നോട്ടത്തിന്റെയും വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണയുടെയും ഫലമാണ് ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്.

അവധി ദിവസങ്ങളില്‍ പോലും തുറന്നു പ്രവര്‍ത്തിച്ചാണ് ഗ്രാമ പഞ്ചായത്തുകള്‍ നികുതി പിരിവ് നടത്തിയിരുന്നത്. കുടിശ്ശിക തുക ഏപ്രില്‍ 30നകം പിരിച്ചെടുക്കുന്നതിന് ഗ്രാമ പഞ്ചായത്തുകള്‍ തയ്യാറെടുപ്പ് തുടങ്ങി. ആയതിന് സഹകരിക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതോടൊപ്പംതന്നെ 2017-18 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 92.32 ശതമാനം തുക ചെലവഴിച്ച് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ സംസ്ഥാനത്ത് നാലാമതായി. സംസ്ഥാന ശരാശരി 90.12 ആണെന്നിരിക്കെയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ ഈ നേട്ടം കൈവരിച്ചത്. ചരുക്കു സേവന നികുതി നടപ്പാക്കിയതുമൂലമുണ്ടായ അനിശ്ചിതത്വത്തെ മറികടന്നാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ ഈ നേട്ടം കൈവരിച്ചത്. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും രാപ്പകല്‍ മറന്ന കഠിനാധ്വാനത്തിന്റെ ഫലംതന്നെയാണ് ഇവിടെയും ജില്ലയ്ക്ക് മേല്‍ക്കൈ നേടാനായത്. ചരിത്രത്തിലാദ്യമായാണ് ജില്ല ഈ നേട്ടവും കൈവരിക്കുന്നത്.

2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിലും ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ ചരിത്രം കുറിച്ചു. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനുമുമ്പെ തന്നെ ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളുടെ 15623 പദ്ധതികള്‍ അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചു. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനു മുമ്പെ തന്നെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടിയതിനാല്‍ ഏപ്രില്‍ മാസം തന്നെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് പദ്ധതി നിര്‍വ്വഹണം ആരംഭിക്കാനാവും. ചരിത്രത്തിലാദ്യമായാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍ ഈ നേട്ടവും കൈവരിച്ചത്.

Sharing is caring!