ചെറുശ്ശോല ജാഫര്‍ വധക്കേസ്: പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്

ചെറുശ്ശോല ജാഫര്‍ വധക്കേസ്:  പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്

മഞ്ചേരി: രണ്ടത്താണി ചെറുശ്ശോല പുതുപ്പള്ളി ബുഖാരിയുടെ മകന്‍ ജാഫര്‍ (32) കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനായ പ്രതിക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചു. കശാപ്പ് തൊഴിലാളിയായ രണ്ടത്താണി ചെനക്കല്‍ തോഴന്നൂര്‍ വളപ്പില്‍ യാസര്‍ (24) നെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. 2012 ജൂലൈ 9ന് രാത്രി 9 മണിക്കാണ് കേസിന്നാസ്പദമായ സംഭവം.
തോഴന്നൂരിലെ സംഭവ സ്ഥലത്ത് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ മദ്യപിക്കാനെത്തുന്നത് പതിവായിരുന്നു. അസമയത്തുള്ള ഈ മദ്യപാനത്തെ കൊല്ലപ്പെട്ട ജാഫര്‍ എതിര്‍ത്തിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കാനെത്തിയ യാസറിനോട് വീട്ടില്‍ പോകാനാവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. സംഭവ ദിവസമാണ് പ്രതിക്ക് 18 വയസ്സു തികയുന്നത്. കൊല നടക്കുമ്പോള്‍ തനിക്ക് 18 വയസ്സു തികയാന്‍ രണ്ടു മണിക്കൂര്‍ ബാക്കിയുണ്ടായിരുന്നുവെന്നും അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നുമുള്ള പ്രതിയുടെ ഹരജി കോടതി തള്ളുകയായിരുന്നു.
കല്‍പ്പകഞ്ചേരി പൊലീസ് ആദ്യം കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും പിന്നീട് ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. കശാപ്പുതൊഴിലാളിയായ പ്രതി കൊലച്ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ല എത്തിയതെന്നും സദാ കൂടെ കരുതുന്ന പണിയായുധമായ കത്തിയാണ് കൊലക്ക് ഉപയോഗിച്ചതെന്നും കോടതി കണ്ടെത്തി.
കേസിലെ 22 സാക്ഷികളില്‍ 13 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടമാരായ പി പി ബാലകൃഷ്ണനും അബ്ദുറഹിമാന്‍ കാരാട്ടും ഹാജരായി.

Sharing is caring!