താനൂര്‍ സി.ഐ അലവിയുടേയും പോലീസുകാരുടേയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണംമെന്ന് സി.പി.ഐ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

താനൂര്‍ സി.ഐ അലവിയുടേയും  പോലീസുകാരുടേയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണംമെന്ന് സി.പി.ഐ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

താനൂര്‍: താനൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുവിലും സി.ഐ. അലവിയുടെയും എസ്. ഐ മാരുടെയും ചില പോലീസ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രത്യേകിച്ചും ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന് സി പി ഐ താനൂര്‍ മണ്ഡലം കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
നിരന്തരമായി സര്‍ക്കാര്‍ നയങ്ങള്‍ക്കും ജനാധിപത്യത്തിനും മനുഷ്യത്വത്തിനും വിരുദ്ധമായി നടപടികള്‍ തുടരുന്ന താനൂര്‍ പോലീസ് സ്റ്റേഷനില്‍ നടക്കുന്ന അതിക്രൂരമായ നടപടികള്‍ക്കെതിരെ ഇരകള്‍ക്കും സാക്ഷികള്‍ക്കും തെളിവ് നല്‍കാന്‍ അവസരമൊരുക്കി ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും തെളിവ് സഹിതം നല്‍കിയ പരാതികള്‍ പരിഗണിച്ച് ക്രമിനില്‍ സ്വഭാവക്കാരായ പോലീസ് ഓഫീസര്‍മാരെ അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയാത്തവിധം പുറത്താക്കണമെന്നും സി പി ഐ താനൂര്‍ മണ്ഡലം കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
താനൂര്‍ പോലീസ് സ്റ്റേഷനിലെ സി സി ടി വിയു സിഐ അലവിയുടെയും എസ് ഐ മാരുടെയും ആരോപണ വിധേയരായ സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന പല തെളിവുകളും ലഭ്യമാവും. എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ പോലീസ് ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് സംശയിക്കത്തക്കവിധത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സിപിഐ താനൂര്‍ മണ്ഡലം കമ്മിറ്റി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്.
1. വഴിയോര കച്ചവട തൊഴിലാളി സംഘടനയുടെ നേതാവുകൂടിയായസി കെ സലീം ഉള്‍പ്പെടെ 5 പേരെ തൊഴിലിടത്തു നിന്നും നിയമവിരുദ്ധമായി കസ്റ്റഡിയലെടുത്ത് കള്ളക്കേസ് ചാര്‍ജ്ജ്‌ചെയ്ത് ജയിലില്‍ അടച്ചത് സി ഐ അലവിയുടെയും എസ് ഐ സുമേഷ് സുധാകറിന്റെയും നേതൃത്വത്തിലായിരുന്നു.
2. വഴിയോര കച്ചവട തൊഴിലാളി സംഘടനയുടെ നേതാവുകൂടിയായ ശിഹാബിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് കണ്ണില്‍ മുളക് തേച്ച് ക്രൂരമായി മര്‍ദ്ദിച്ച് ശിഹാബിന്റെ കയ്യിലുണ്ടായിരുന്ന 56000 രൂപ മോഷ്ടിച്ചെടുത്തതും ഈ പോലീസ് ക്രിമിനല്‍ സംഘമായിരുന്നു. ശേഷം പോലീസ് കസ്റ്റഡിയിലിരിക്കെ ദേവധാര്‍ ഹൈസ്‌കൂളിന് മുന്നില്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തി എന്ന തരത്തില്‍ ശിഹാബിന്റെ പേരില്‍ കള്ളക്കേസ് ചാര്‍ജ്ജ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു.
3. ബൈക്കിടിച്ച് ഒരാളെ കൊലപ്പെടുത്തിയയാള്‍ പോലീസുകാരന്റെ ബന്ധുവായതിനാല്‍ അയാളെ രക്ഷിക്കാന്‍ പാവപ്പെട്ട കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെ കാലിനടിയില്‍ അടക്കം മര്‍ദ്ദിച്ച് പ്രതിയാക്കിയതില്‍ ഇതേ ക്രിമിനല്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു.
4. 10.08.2016 ന് താനൂര്‍ പോലീസ് സ്റ്റേഷനില്‍ തന്നെ ഫോണില്‍ വിളിച്ച് അപമാനിക്കുന്നവരെ സംബന്ധിച്ച് തനിച്ച് താമസിക്കുന്ന ഒരു സ്ത്രീ ഫോണ്‍നമ്പര്‍ സഹിതം നല്‍കിയ പരാതി ഇതുവരെ പരിഗണിച്ചില്ല എന്നുമാത്രമല്ല. അതിനു ശേഷം ഇതേ സ്ത്രീ പരസ്യമായി അപമാനിക്കപ്പെട്ടതില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും താനൂര്‍ പോലീസ് സ്വീകരിച്ചില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നല്‍കിയ പരാതിയിലും ഒരു നടപടിയും ഉണ്ടായില്ല.
5. താനൂര്‍ കടപ്പുറത്ത് പട്ടയം കിട്ടിയ ഭൂമി പോലും കള്ളരേഖകളുണ്ടാക്കി പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിനെതിരെ കേസെടുക്കാന്‍ താലൂക്ക് ഓഫീസറുടെ നിര്‍ദ്ദേശമുണ്ടായിട്ടും തട്ടിപ്പുകാര്‍ക്ക് അനുകൂലമായ സമീപനമാണ് താനൂര്‍ പോലീസ് കൈക്കൊണ്ടത്. ഇത്തരത്തില്‍ പോലീസ് ആക്ടിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി മാറിയിരിക്കയാണ് താനൂര്‍ പോലീസിലെ ഒരു ക്രിമിനല്‍ സംഘം.
പരാതിക്കാര്‍ക്ക് രസീറ്റ് നല്‍കാത്തതിനാല്‍ നിരവധി പരാതികളാണ് താനൂര്‍ പോസ്റ്റ് ഓഫീസില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത് അയക്കേണ്ടി വരുന്നത്. പരാതിക്ക് റസീറ്റ് ചോദിച്ചാല്‍ ഭീഷണിയും മര്‍ദ്ദനവുമാണ് മറുപടി. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ അമ്മയേയും മകനേയും അയല്‍വാസിയേയും അപമാനിച്ചത്. അമ്മയുടെ മുന്നിലിട്ട് മകനെ ക്രൂരമായി മര്‍ദ്ദിച്ചതും അന്വേഷിക്കാനെത്തിയ പൊതുപ്രവര്‍ത്തകരായ സി പി എം ഏരിയാ സെക്രട്ടറിയേയും റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജനേയും തെറിവിളിച്ച് അപമാനിച്ചത്. പോലീസ് സ്റ്റേഷനിലേക്ക് കയറാന്‍ പോലും സമ്മതിക്കാതിരുന്നതും.
ഈ സാഹചര്യത്തിലാണ് സി പിഐ യുടെ താനൂര്‍ മണ്ഡലം കമ്മിറ്റി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്.

പത്രസമ്മേളനത്തില്‍ ഭാരവാഹികളായ
1. കെ. പുരം സദാനന്ദന്‍
2. ഏറഞ്ചേരി അറുമുഖന്‍ (ഉണ്ണി)
3. സി. കെ. സലീം
4. ഇ. പി. ശിഹാബ്
5. വിജേഷ്.പി
എന്നിവര്‍ പങ്കെടുത്തു.

Sharing is caring!