കുഞ്ഞാലിക്കുട്ടി സൗദി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

കുഞ്ഞാലിക്കുട്ടി സൗദി  അംബാസിഡറുമായി  കൂടിക്കാഴ്ച നടത്തി

റിയാദ്: ഇന്ത്യന്‍ യൂനിയന്‍ ദേശീയ സെക്രട്ടറിയും വേങ്ങര പാര്‍ലമെന്റ് മണ്ഡലം എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ഇന്ത്യയിലെ സഊദി സ്ഥാനപതി ഡോ: സഊദ് മുഹമ്മദ് അല്‍ സാത്തിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സഊദിയില്‍ നിന്ന് നിരവധി ആളുകള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ തന്നെയാണ് മുഖ്യ ചര്‍ച്ചയായത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കണ്‍സള്‍ടേറ്റീവ് മെമ്പര്‍ എന്ന നിലയില്‍ നടന്ന കൂടിക്കാഴ്ച സൗഹൃദപരവും, മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമാണെന്ന് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചക്ക് ശേഷം ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിലവില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം മലയാളികള്‍ സഊദി അറേബ്യയില്‍ ജോലി ചെയ്യുന്നുണ്ട്. നിതാഖത് നിയമവും, മറ്റ് നടപടികളും മൂലം പലരും തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഈ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഉന്നയിച്ച ആശങ്കകളിലെല്ലാം രാജ്യത്തെ നിലവിലെ അവസ്ഥ വച്ച് ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയാളികള്‍ക്ക് തങ്ങളുടെ രണ്ടാം നാടാണ് സഊദിയെന്നും സഊദി ഇന്ന് കൈവരിച്ച വളര്‍ച്ചയില്‍ മലയാളികളുടെ പങ്കും അവഗണിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം ഉണര്‍ത്തി. സഊദി അറേബ്യയെ ഏറെ സ്നേഹിക്കുന്ന മലയാളികളുടെ സ്വന്തം നാട്ടിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടാണ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

Sharing is caring!