പത്താംക്ലാസുകാരിയെ പീഡിപ്പിച്ച മഞ്ചേരിയിലെ ലീഗ് കൗണ്‍സിലര്‍ രാജിവെക്കുന്നില്ല

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച മഞ്ചേരിയിലെ ലീഗ് കൗണ്‍സിലര്‍  രാജിവെക്കുന്നില്ല

മഞ്ചേരി : ബാലികയെ പീഡിപ്പിച്ച ലീഗ് കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാന്‍ കൂട്ടാക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സിലില്‍ യോഗം ബഹിഷ്‌ക്കരിച്ചു. മുസ്ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. ബുധനാഴ്ച പകല്‍ മൂന്നിന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് അവതരണാനുമതി നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിക്കുകയായിരുന്നു. പ്രതിപക്ഷ അംഗം അഡ്വ. ഫിറോസ്ബാബുവാണ് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്. സംഭവത്തിന് ശേഷം കാളിയാര്‍തൊടി കുട്ടന്‍ റിമാന്റിലായെങ്കിലും കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കംചെയാന്‍ ഭരണസമിതി കൂട്ടാക്കിയിരുന്നില്ല.
മുസ്ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ രാജി വെക്കണമെന്നും നടപടിവേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ കൗണ്‍സിലില്‍ പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയിരുന്നു. ഇത് അവതരിപ്പിക്കാന്‍ ഭരണസമിതി അനുവദിച്ചിരുന്നില്ല. പ്രതിഷേധത്തിന് ഒടുവില്‍ അടുത്ത യോഗത്തില്‍ പ്രമേയത്തില്‍ ചര്‍ച്ചനടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലും പ്രമേയം അവതരിപ്പിക്കാന്‍ ഭരണസമിതി അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. 13ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ പി രാമചന്ദ്രന്‍ എന്ന മാനുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചത്.

Sharing is caring!