മന്ത്രി കെ.ടി ജലീലിന്റെ കൈ പിടിച്ച് മുനീറും കുടുംബവും സ്വന്തം വീട്ടിലേക്ക് പ്രവേശിച്ചു

മന്ത്രി കെ.ടി ജലീലിന്റെ  കൈ പിടിച്ച് മുനീറും  കുടുംബവും സ്വന്തം  വീട്ടിലേക്ക് പ്രവേശിച്ചു

മഞ്ചേരി: മന്ത്രി കെ ടി ജലീലിന്റെ കൈ പിടിച്ച് എം ടി മുനീറും കുടുംബവും സ്വന്തം വീട്ടിലേക്ക് പ്രവേശിച്ചു. ഭിന്നശേഷിക്കാരനായ മുനീര്‍ സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായി ഏറെ കാലം അലഞ്ഞതിന് ഫലമുണ്ടായി. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായുണ്ടായ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയാണ് മുനീറിന് വീടൊരുക്കുന്നതിന് വഴിവെച്ചത്. മന്ത്രി നേരിട്ടിടപെട്ടൊരുക്കിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ മുഖ്യ ആതിഥിയായെത്തിയതും മന്ത്രിതന്നെ.
വീടിനായി ജില്ലാ കലക്ടര്‍ക്ക് നല്‍കാനായി ഒരുക്കിയ അപേക്ഷ അവിചാരിതമായി സിവില്‍ സ്റ്റേഷനില്‍ നിന്നും കണ്ട മന്ത്രി കെ ടി ജലീലിനു നല്‍കുകയായിരുന്നു മുനീര്‍. സ്ഥലം സ്വന്തമായുണ്ടായിട്ടും വീടില്ലാത്തതിന്റെ ദൈന്യത മന്ത്രിയെ ബോധ്യപ്പെടുത്തിയതോടെ അദ്ദേഹമിടപെട്ട് വീടൊരുക്കാന്‍ ശ്രമമാരംഭിക്കുകയായിരുന്നു. രണ്ട് കിടപ്പുമുറികളും അടുക്കളയും അതിഥി മുറിയുമുള്ള വീട് നിര്‍മാണ രംഗത്തെ വിദഗ്ധരുടെ സംഘടനയായ ലെന്‍സ്‌ഫെഡാണ് പൂര്‍ത്തിയാക്കിയത്. മന്ത്രിയുടെ ഇടപെടലോടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാഹരിച്ച ഏഴു ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.
നാട്ടുകാരുടെ നിറ പങ്കാളിത്തതിനിടയില്‍ മന്ത്രി സ്നേഹ ഭവനത്തിന്റെ താക്കോല്‍ മുനീറിനു കൈമാറി. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ഇനി സ്വപ്ന ഭവനത്തില്‍ അന്തിയുറങ്ങും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തനൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സൈനബ, വൈസ് പ്രസിഡന്റ് പി സി അബ്ദുറഹ്മാന്‍, വാര്‍ഡംഗം അബ്ദുല്‍ സലാം, സബാഹ് പുല്‍പറ്റ, ടി അലവിഹാജി, ലെന്‍സ്ഫെഡ് പ്രതിനിധി ബാബു എടയൂര്‍ പങ്കെടുത്തു.

Sharing is caring!