മലപ്പുറത്ത് ഗെയ്ല്‍ അതിക്രമങ്ങള്‍ അതിരുവിടുന്നു: സമരസമിതി

മലപ്പുറത്ത് ഗെയ്ല്‍  അതിക്രമങ്ങള്‍  അതിരുവിടുന്നു: സമരസമിതി

മലപ്പുറം: മലപ്പുറത്ത് ഗെയ്ല്‍ പദ്ധതി നടപ്പിലാക്കുന്നതിന് നാട്ടില്‍ നടക്കുന്ന അതിക്രമങ്ങള്‍ അതിരുവിടുന്നതായി മലപ്പുറം ജില്ലാ ഗെയില്‍ വിരുദ്ധ സമര സമതി കുറ്റപ്പെടുത്തി. പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് ഭീകരതക്ക് മുന്നില്‍ സംഘടനകള്‍ മൗനം പാലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമര സമിതി കുറ്റപ്പെടുത്തി. മലപ്പുറത്തെ ജനങ്ങളുടെ കുടിവെള്ള സ്രോതസായി ചാമക്കയം തടയണ പൊളിക്കാനുള്ള നീക്കം നടന്നുവരുന്നു. പള്ളികളുടെയും മദ്രസകളുടെയും വഖഫ് സ്വത്തുക്കളിലൂടെ ഒരു നോട്ടീസോ മുന്നറിയിപ്പോ നല്‍കാതെ കടന്നു കയറി അതിക്രമം കാണിക്കുന്നത് മത സംഘടനകള്‍ പോലും നോക്കി നില്‍ക്കുകയാണ്. ചോദിക്കാന്‍ ചെന്നവരെ കള്ളക്കേസില്‍ കുടുക്കി പോലീസിനെ ഉപയോഗിച്ച് വിരട്ടുകയാണ്. ജനാധിപത്യ മര്യാദകള്‍ പോലും ധ്വംസിക്കപ്പെടുന്നു. ഗെയ്ല്‍ പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളില്‍ രാത്രികളില്‍ പോലും പോലീസ് ഭീകരത സൃഷ്ടിക്കുകയാണ്. പൈപ്പ് ലൈനിട്ട് പൂര്‍ത്തീകരിച്ചാല്‍ ഗ്യാസ് കടത്തിവിടുന്ന ആദ്യ സമയങ്ങളില്‍ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ജനങ്ങളെ താല്‍ക്കാലികമായെങ്കിലും മാറ്റി താമസിപ്പിക്കേണ്ടിവരും എന്ന് ഇപ്പോള്‍ ഗെയ്ല്‍ അധികൃതര്‍ പറയുന്നു. സമര സമിതി നേരത്തെ ഉന്നയിച്ച അപകടത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒരു കിലോമീറ്റര്‍ വരുമെന്ന മുന്നറിയിപ്പ് ശരിവെക്കുന്നതാണ് ഈ നീക്കം. ജലാശയങ്ങളും തണ്ണീര്‍തടങ്ങളും തോടുകളും ഇടിച്ചു നിരപ്പാക്കി മലപ്പുറം ജില്ലയുടെ വികസനം മുരടിപ്പിച്ച് നടപ്പിലാക്കുന്ന ഗെയില്‍ കോര്‍പ്പറേറ്റ് ഭീകരത കണ്ടില്ലെന്ന് നടിച്ച് മാറി നില്‍ക്കുന്ന എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളും സംഘടനകളും കനത്ത വില നല്‍കേണ്ടവരുമെന്ന് സമര സമിതി ചെയര്‍മാന്‍ പി.എ.സലാം പറഞ്ഞു.

Sharing is caring!