ചങ്ങരംകുളം എസ്.ഐയെ ഹൈക്കോടതിവിളിച്ച് വരുത്തി ശാസിച്ചു

ചങ്ങരംകുളം  എസ്.ഐയെ  ഹൈക്കോടതിവിളിച്ച്  വരുത്തി ശാസിച്ചു

ചങ്ങരംകുളം: വാഹനാപകടത്തില്‍ മരിച്ച യുവാവിനെ പ്രതിയാക്കിയ എസ്.ഐയെ ഹൈക്കോടതി നേരിട്ട് വിളിച്ച് വരുത്തി ശാസിച്ചു. കുറ്റിപ്പുറം തൃശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ലോറിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരനായ കാഞ്ഞങ്ങാട്ട് സ്വദേശി തോമസ് എം.പാപ്പന്‍ (21) മരിച്ച സംഭവത്തിലാണ് ചങ്ങരംകുളം എസ് ഐ. കെ.പി.മനേഷിനെ ഹൈക്കോടതി കോടതിയിലേക്ക് വിളിച്ച് വരുത്തി ശാസിച്ചത്.
അപകടത്തില്‍ പരിക്കേറ്റ കാര്‍ ഓടിച്ചിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് മനസിലാക്കാന്‍ സാമാന്യ ബോധ്യം മതിയെന്നും ടിപ്പര്‍ ലോറി ഉടമയെ സംരക്ഷിക്കാന്‍ ആണോ പോലീസിന്റെ ശ്രമമെന്നും ചോദിച്ച കോടതി മരിച്ച യുവാവിന്റെ രക്ഷിതാക്കളെ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച എസ് ഐ. കെ.പി.മനേഷ് വീണ്ടും ഹാജരാകണമെന്നും സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ കാസര്‍ഗോഡ് സ്വദേശികള്‍ സഞ്ചരിച്ച സഞ്ചരിച്ച കാര്‍ അശ്രദ്ധമായ ഡ്രൈവ് ചെയ്തതിന്റെ ഭാഗമായാണ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്നിരുന്ന ലോറിയില്‍ ഇടിച്ചതെന്നും പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി ക്രമങ്ങളുടെ ഭാഗം മാത്രമാണ് തെറ്റ് വരുത്തിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കാന്‍ കാരണമായതെന്നും വിട്ട് വീഴ്ചകള്‍ക്ക് വഴങ്ങാത്തതാണ് തനിക്കെതിരെ പരാതിയുമായി സമീപിച്ചതിന് കാരണമെന്നുമാണ് എസ്‌ഐയുടെ വിശദീകരണം.

Sharing is caring!