ആനക്കയം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍

ആനക്കയം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും  ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേരി: ആനക്കയം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ യുവതിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് ജാംതാര ജില്ലയിലെ കര്‍മാതര്‍ സ്വദേശികളായ ആശാദേവി (45), ബദ്രി മണ്ഡല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞാണ് പരാതിക്കാരനെ പ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടത്. എടിഎം കാര്‍ഡ് ബ്ലോക്കായിട്ടുണ്ടെന്നും വെരിഫിക്കേഷന്‍ ആവശ്യമാണെന്നും പറഞ്ഞ് എടിഎം കാര്‍ഡ് നമ്പരും വണ്‍ ടൈം പാസ്‌വേഡും ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കി അധികം വൈകാതെ പരാതിക്കാരന്റെ എക്കൗണ്ടില്‍ നിന്നും ഒമ്പത് തവണകളിലായി ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുകയായിരുന്നു. 2017 നവമ്പര്‍ മാസമാണ് കേസിനാസ്പദമായ സംഭവം.
മഞ്ചേരി സി ഐ എന്‍ ബി ഷൈജു, എസ് ഐ റിയാസ് ചാക്കീരി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍ എം അബ്ദുള്ള ബാബു, എസ് എ മുഹമ്മദ് ഷാക്കിര്‍, കെ വി ഉണ്ണികൃഷ്ണന്‍, പി മുഹമ്മദ് സലീം, കെ ജിജി, പി നിഖില എന്നിവരടങ്ങുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് കേസ് അന്വേഷിച്ചത്. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയില്‍ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ജനുവരി മാസം പോലീസ് സംഘം ജാര്‍ഖണ്ഡിലെത്തിയിരുന്നു. എന്നാല്‍ പോലീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. നക്‌സല്‍ ബാധിത പ്രദേശം കൂടിയാണെന്നതിനാല്‍ അന്വേഷണം ദുഷ്‌ക്കരമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേവ് ഗഡ് ജില്ലയിലെ സാറത്ത് എന്ന സ്ഥലത്ത് റെയ്ഡ് നടത്തുന്നതിനിടെ ജനക്കൂട്ടം ആക്രമിക്കാന്‍ തുനിഞ്ഞതിനാല്‍ മുന്നോട്ടുള്ള നീക്കം തടസ്സപ്പെട്ടു. ഒരാഴ്ചയോളം പോലീസ് സ്ഥലത്ത് തങ്ങിയെങ്കിലും പ്രതികള്‍ ഒളിവില്‍ തുടര്‍ന്നതിനാല്‍ പിടികൂടാനാവാതെ മടങ്ങുകയായിരുന്നു. പിന്നീട് കഴിഞ്ഞ 24ാം തിയ്യതി വീണ്ടും ജാര്‍ഖണ്ഡിലെത്തിയ അന്വേഷണ സംഘം അതീവ രഹസ്യമായി നിരീക്ഷണം നടത്തി. പോലീസ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞ പ്രതികള്‍ കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും സായുധ സേനയുള്‍പ്പെടുന്ന ലോക്കല്‍ പോലീസ് സഹായത്തോടെ ഗ്രാമം ഒന്നടങ്കം റെയ്ഡ് ചെയ്തതില്‍ ആശാ ദേവി പിടിയിലാകുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് സംഘത്തിലെ അംഗമായ ബദ്രി മണ്ഡലിനെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. എന്നാല്‍ ഇയാളെ സമാനമായ കേസില്‍ ജാര്‍ഖണ്ട് പോലീസിന് ആവശ്യമുള്ളതിനാല്‍ ജാര്‍ഖണ്ഡ് ജയിലില്‍ റിമാന്റ് ചെയ്തു. ബദ്രി മണ്ഡലിനെ വൈകാതെ കേരളത്തിലേക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായവര്‍ക്കു പുറമെ ദീപക് മണ്ഡല്‍, മഹേഷ് മണ്ഡല്‍, സപ്നാ ദേവി എന്നിവരും കേസില്‍ പ്രതികളാണ്. ഒളിവില്‍ കഴിയുന്ന ഇവരും വൈകാതെ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Sharing is caring!