മഞ്ചേരിയില്‍ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം പിഞ്ചു കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

മഞ്ചേരിയില്‍ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച  ശേഷം പിഞ്ചു കുഞ്ഞിനെ  വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

മഞ്ചേരി: മദ്യലഹരിയില്‍ മഞ്ചേരിയില്‍ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം പിഞ്ചു കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. മഞ്ചേരി മേലാക്കം വലിയപറമ്പില്‍ അയ്യൂബ് (31) നെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുട്ടിയുമടെ മാതാവ് കോഴിക്കോട് താമരശ്ശേരി അമ്പായത്തൊടി മിച്ചഭൂമി പ്ലോട്ട് കന്യാകുമാരി(32) ന്റെ പരാതിയിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്ക് മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ പരിസരത്താണ് ക്രൂരത അരങ്ങേറിയത്. ഒരു വര്‍ഷത്തോളമായി കന്യാകുമാരി, ഭര്‍ത്താവ് മുരുകേശ്, മകള്‍ പ്രിയ, സഹോദരന്‍ ധര്‍മ്മന്‍ എന്നിവരടങ്ങുന്ന നാടോടി കുടുംബം ഒരു വര്‍ഷത്തോളമായി ഐ ജി ബി ടി പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് അന്തിയുറങ്ങുന്നത്. മുരുകേശും പ്രതിയും സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും പതിവാണ്. സംഭവ ദിവസം മുരുകേശില്ലാത്ത സമയത്താണ് പ്രതി എത്തിയത്. തന്നോട് അപമര്യാദയായി പെരുമാറിയ അയ്യൂബിനോട് കന്യാകുമാരി കയര്‍ത്തു സംസാരിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി കത്തി വീശുകയും കുഞ്ഞിനും ധര്‍മ്മനും പരിക്കേല്‍ക്കുകയുമായിരുന്നു. കാലില്‍ സാരമായി പരിക്കേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിക്കെതിരെ കൊലപാതകശ്രമം, മാനഭംഗം എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കെ എസ് ഇ ബി മഞ്ചേരി ഓഫീസിലെ കാഷ്യര്‍ പോരൂര്‍ ചാത്തങ്ങോട്ടുപുറം പാറപ്പുറത്തൊടി ജയപ്രകാശ് (48)നെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ച കേസില്‍ പ്രതിയായിരുന്നു അയ്യൂബ്. 2011 മെയ് 26ന് നടന്ന സംഭവത്തില്‍ 2015 ഓക്‌ടോബര്‍ എട്ടിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇയാളെ അഞ്ചു വര്‍ഷം കഠിന തടവിനും 20000 രൂപ പിഴയക്കാനും ശിക്ഷിച്ചിരുന്നു. ഒരു മാസം മുമ്പാണ് അയ്യൂബ് പുറത്തിറങ്ങിയത്.

Sharing is caring!