അന്‍വര്‍ സാമ്പത്തിക തട്ടിപ്പ്‌കേസില്‍ മുഖ്യമന്ത്രി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു

അന്‍വര്‍ സാമ്പത്തിക തട്ടിപ്പ്‌കേസില്‍ മുഖ്യമന്ത്രി പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു

മലപ്പുറം: പ്രവാസിയില്‍നിന്നും അന്‍വര്‍ എം.എല്‍.എ 50ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസന്വേഷണത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേരി സി.ഐക്കു കീഴില്‍ നടക്കുന്ന കേസന്വേഷണത്തിനെതിരെ പരാതിക്കാരനായ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി മുഖേന അന്വേഷണത്തിന്റെ വിശദീകണം മൃഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ഡി.ജി.പിയുടെ ഓഫീസില്‍നിന്നും അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് കത്ത്‌ലഭിച്ചതായി അന്വേഷണ സംഘവും സ്ഥിരീകരിച്ചു. അടുത്ത ദിവസംതന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിക്കും.
എം.എല്‍.എക്കെതിരെ സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടും പ്രതിയായ അന്‍വറിന്റെ മൊഴിപോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണു പരാതിക്കാരന്‍ ആരോപിക്കുന്നത്.
മംഗളൂരുവിലെ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് എം.എല്‍.എ 50ലക്ഷംരൂപ തട്ടിയതായി ആരോപിച്ച് പ്രവാസിയായ സലീം നല്‍കിയ ഹര്‍ജിയില്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ 21ന് മഞ്ചേരി പോലീസ് കേസെടുത്തത്. ഇതിനും ഒരു മാസം മുമ്പ് നവംബര്‍ 22ന് മഞ്ചേരി പോലീസില്‍ സലീം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍പോലും തയ്യാറായിരുന്നില്ല. തുടര്‍ന്നു കോടതിയുടെനിര്‍ദ്ദേശ പ്രകാരമാണു പോലീസ് കേസെടുക്കാന്‍തന്നെ നിര്‍ബന്ധിതരായത്.
ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
പരാതിക്കാരനായ അബുദാബിയിലെ ഓയില്‍ കമ്പനി എന്‍ജിനീയറായ സലീമും ഭാര്യയും രണ്ടു തവണയാണ് ദുബായില്‍ നിന്നും കേസന്വേഷണത്തിന്റെ ഭാഗമായി നാട്ടിലെത്തി പോലീസിന് മൊഴി നല്‍കിയത്.
മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50ലക്ഷം നല്‍കിയാല്‍ 10ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നു പറഞ്ഞാണ് അന്‍വര്‍ സലീമില്‍നിന്നും പണം വാങ്ങിയതെന്നാണ് പരാതി.
തുടര്‍ന്ന് 2012ഫെബ്രുവരി 17ന് കരാര്‍ തയ്യാറാക്കി. എന്നാല്‍ പിന്നീട് കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കാന്‍ അന്‍വര്‍ തയ്യാറായില്ല. സംശയം തോന്നിയ സലീം മംഗലാപുരത്തെ ക്രഷറില്‍ പോയപ്പോള്‍ അവിടുത്തുകാര്‍ അത് അന്‍വറിന്റെ ക്രഷറല്ലെന്നും അന്‍വറിനെ അറിയില്ലെന്നുമാണ് പറഞ്ഞത്. പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ലെന്നാണ് സലീമിന്റെ പരാതി. ഒടുവില്‍ നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ എം.എല്‍.എയായിട്ടും അന്‍വര്‍ വാക്ക് പാലിക്കാന്‍ തയ്യാറായില്ല. ഇതോടെ ഫെബ്രുവരി 17ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് പരാതി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരി സി.പി.എം കേന്ദ്ര കമ്മിറ്റി് അംഗം എ.വിജയരാഘവനെയും ജില്ലാ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്‍ത്തുകയായിരുന്നുവെന്നു സലീം പറയുന്നു. ഏഴുമാസം കാത്തിരുന്നിട്ടും നടപടിഉണ്ടാകാതായതോടെ കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിന് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോടിയേരിക്ക് വീണ്ടും പരാതി നല്‍കിയെങ്കിലും മറുപടിപോലും നല്‍കിയില്ല.
തുടര്‍ന്നാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്.
കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘത്തോടൊപ്പം സലീമും മംഗലാപുരം ബല്‍ത്തങ്ങാടിയില്‍പ്പോയപ്പോള്‍
കെ.ഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ് അന്‍വര്‍ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായതായി പറയുന്നു. ക്രഷറില്‍ 10ശതമാനം ഓഹരിയും 50,000രൂപ മാസ ലാഭവിഹിതവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇവിടെ ക്രഷര്‍ ഉള്‍പ്പെടുന്ന അഞ്ചുകോടി വിലവരുന്ന 26ഏക്കര്‍ തന്റെ സ്വന്തമാണെന്നാണ് പി.വി അന്‍വര്‍ വിശ്വസിപ്പിച്ചത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ രേഖകള്‍ പ്രകാരം ഭൂമിക്ക് കേവലം 10 ലക്ഷം രൂപയും ക്രഷറിന് 6.5 ലക്ഷം രൂപയും മാത്രമേ വിലയുള്ളൂ.
അന്‍വറിന്റെ പേരില്‍ ബല്‍ത്തങ്ങാടി താലൂക്കില്‍ കാരായ വില്ലേജില്‍ 22/7, 18/20, 18/22 എന്നീ സര്‍വേ നമ്പറുകളിലായി 1.87 ഏക്കര്‍ ഭൂമി ഉള്ളതായാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റവന്യൂ രേഖയും പോലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് പി.വി അന്‍വര്‍ സ്വന്തമാക്കിയത്. ഭൂമിയും ക്രഷറും സ്വന്തമാകുന്നതിനും മൂന്ന് വര്‍ഷം മുമ്പ് 2012ലാണ് അന്‍വര്‍ പ്രവാസിയായ നടുത്തൊടി സലീമില്‍ നിന്നും പണം തട്ടിയത്. കോസെടുക്കാന്‍ ഉത്തരവിട്ടപ്പോള്‍ എന്നാല്‍ സലീമിനെ അറിയുകപോലുമില്ലെന്നായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ 10ലക്ഷം രൂപ സലീമിന്റെ ചെക്കുവഴി അന്‍വര്‍ ബാങ്കലൂടെ മാറ്റിയെടുത്തതിന്റയും 2011 ഡിസംബര്‍ 30തിന് മഞ്ചേരി പീവീആര്‍ ഓഫീസില്‍ഡവച്ച് 30 ലക്ഷം കൈമാറിയതിന്റെ തെളിവുകളും സലീം പോലീസിനുകൈമാറി. ഈ സംഭവത്തിലെ സാക്ഷിമൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

വൈകാന്‍ കാരണം രേഖകള്‍ മലയാളത്തിലേക്ക്
മാറ്റേണ്ടതിനാല്‍: അന്വേഷണോദ്യോഗസ്ഥന്‍

മംഗളൂരു ബല്‍ത്തങ്ങാടിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രേഖകള്‍ കന്നടയിലാണെന്നും ഇവ മലയാളത്തിലേക്ക് മാറ്റിയെടുക്കാന്‍ വൈകുന്നതാണ് അന്വേഷണം വൈകാന്‍ കാരണമെന്നും അന്വേഷണോദ്യോഗസ്ഥന്‍ മഞ്ചേരി സി.ഐ: എന്‍.ബി ഷൈജു.
കന്നട ഭാഷയില്‍ലഭിച്ച തെളിവുകള്‍ മലയാളത്തിലേക്ക്മാറ്റി കോടതിക്ക് സമര്‍ച്ചാല്‍ മാത്രമെ തെളിവായി സ്വീകരിക്കുവെന്നും ഇതിനായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും ഇവിടെ ഇതിനുള്ള സൗകര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ അന്‍വര്‍ എം.എല്‍.എക്ക് മുമ്പ് ക്രഷറിന്റെ ഉടമസ്ഥനായിരുന്ന കാസര്‍കോട് സ്വദേശിയുടെ മൊഴികൂടി രേഖപ്പടുത്തേണ്ടതുണ്ട്. ഇദ്ദേഹവുമായി ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. അടുത്ത ദിവസം ഇദ്ദേഹം നാട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൊഴികൂടി രേഖപ്പെടുത്തിയാലെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് നീങ്ങൂവെന്നും സി.ഐ: എന്‍.ബി ഷൈജു പറഞ്ഞു.

Sharing is caring!