‘ക്യാപ്റ്റന്‍’ സത്യന്റെ മാത്രം കഥയല്ല; മലപ്പുറത്തിന്റെ കഥ കൂടിയാണ്

‘ക്യാപ്റ്റന്‍’ സത്യന്റെ മാത്രം കഥയല്ല; മലപ്പുറത്തിന്റെ കഥ കൂടിയാണ്

‘സായിപ്പിന് കാല്‍പന്ത് കളി നേരംപോക്കായിരിക്കും; പക്ഷെ, മലപ്പുറത്തുകാര്‍ക്കത് പോരാട്ടമായിരുന്നു’ ഈ ഒരൊറ്റ ഡയലോഗ് മതി മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രം രേഖപ്പെടുത്താന്‍. ജയസൂര്യ നായകനായ ‘ക്യാപ്റ്റന്‍’ വിപി സത്യന്റെ ജീവിതം മാത്രമല്ല പറയുന്നത്, മലപ്പുറത്തിന്റെ ഫുട്‌ബോളിനെ കുറിച്ച് കൂടിയാണ്. സിനിമയിലെ സിദ്ദീഖിന്റെ കഥാപാത്രം ‘ മൈതാനം ‘ പറയുന്നതാണീ ഡയലോഗ്. ഫുട്‌ബോള്‍ ജീവിതത്തിന്റെ ഭാഗമായ മലപ്പുറത്തിന്റെ ആരാധകരെ കുറിച്ചും കളിക്കാരെ കുറിച്ചും ചിത്രം വരച്ച് കാണിക്കുന്നു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലപ്പുറത്തിന്റെ ചരിത്രത്തോടുള്ള നീതിപൂര്‍വമായ സമീപനം കൂടിയാണ് ചിത്രം. പന്തും പോരാട്ടവും ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായതെങ്ങിനെയന്ന് ഒരൊറ്റ ഡയലോഗില്‍ തന്നെ സിനിമ പറയുന്നുണ്ട്.

കളികളത്തിലും ജീവിതത്തിലും എന്നും സത്യനൊപ്പം നിന്ന യു ഷറഫലി സിനിമയിലും വരുന്നുണ്ട്. ദീപക് ആണ് ഷറഫലിയുടെ റോളിലെത്തുന്നത്. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും മലപ്പുറത്ത് തന്നെയാണ്. ജയസൂര്യയുടെ വീടായി ചിത്രീകരിച്ചിരിക്കുന്നത് മലപ്പുറം എംഎസ്പി പോലീസ് ക്വാര്‍ട്ടേഴ്‌സാണ്. സത്യന്റെ പോലീസ് ജീവിതം പറയുന്ന ഭാഗങ്ങളും ചിത്രീകരിച്ചത് എംഎസ്പിയില്‍ തന്നെ. അനു സിതാരയാണ് സത്യന്റെ ഭാര്യ അനിതയുടെ റോളില്‍. രണ്‍ജി പണിക്കര്‍, സൈജു കുറുപ്പ്, ജനാര്‍ധനന്‍ എ്ന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമ ടി എല്‍ ജോര്‍ജാണ് നിര്‍മിച്ചിരിക്കുന്നത്. റോബി വര്‍ഗീസിന്റെ അതിമനോഹര ചായചിത്രവും സിനിമയ്ക്ക് ഭംഗിയേകുന്നു. ഗോപി സുന്ദറിന്റെ സംഗീതവും റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, നിധീഷ്, സ്വതി ചക്രബര്‍ത്തി എന്നിവരുടെ രചനയും സിനിമയെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.

Sharing is caring!