പുതിയ റേഷന്‍ കാര്‍ഡുകള്‍: അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം

പുതിയ റേഷന്‍ കാര്‍ഡുകള്‍:  അപേക്ഷ സ്വീകരിക്കാന്‍  സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം

മഞ്ചേരി: ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതിക്കാന്‍ കഴിയാത്തവരില്‍ നിന്നും ഇതുവരെ റേഷന്‍ കാര്‍ഡ് ലഭ്യമാകാത്ത കുടുംബത്തില്‍ നിന്നും അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവനന്തപുരം സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാനത്തെ എല്ലാ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍ക്കും അയച്ചു. ഉത്തരവു പ്രകാരം ഈ മാസം 15 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും. എന്നാല്‍ നേരത്തെ നല്‍കിയ റേഷന്‍ കാര്‍ഡുകളിലെ തെറ്റ് തിരുത്തല്‍, പുതിയ അംഗങ്ങളെ ചേര്‍ക്കലും കുറക്കലും, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, നിലവില്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടയാളെ കുറവ് ചെയ്ത് പുതിയ കാര്‍ഡ് അനുവദിക്കല്‍ എന്നിവക്കുള്ള അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ലെന്നും നിര്‍ദ്ദേശമുണ്ട്.
അപേക്ഷ ഫോറം അതാത് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്ത് ഒരോ താലൂക്കിനും 10000 ഫോറങ്ങള്‍ അച്ചടിക്കണം. താലുക്ക് കോഡ്/അഞ്ചക്കമുള്ള നമ്പര്‍ രേഖപ്പെടുത്തിയായിരിക്കണം ഫോറങ്ങള്‍ അച്ചടിക്കേണ്ടത്. ഫോറത്തിന് പത്തു രൂപ വീതം അപേക്ഷകരില്‍ നിന്നും ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. അപേക്ഷകരുടെ സൗകര്യാര്‍ത്ഥം അപേക്ഷ സ്വീകരിക്കുന്നതിന് ഒരോ താലുക്കിലും ഫ്രണ്ട് ഓഫീസുകള്‍ ഏര്‍പ്പെടുത്തണം.
റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി അപേക്ഷകര്‍ കാര്യാലയത്തില്‍ പലതവണ കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. റേഷന്‍ കാര്‍ഡ് എന്നു വിതരണം ചെയ്യുമെന്ന വിവരം കൈപ്പറ്റ് രശീതില്‍ കുറിച്ചു നല്‍കണം. നൂറ് അപേക്ഷകര്‍ക്ക് ഒരു ദിവസം എന്ന നിലയില്‍ 2018 ജൂണ്‍ ഒന്ന് മുതലുള്ള പ്രവൃത്തി ദിനം കുറിച്ചു നല്‍കാവുന്നതാണ്. കുറിച്ച് നല്‍കിയ തീയ്യതിയില്‍ വിതരണം നടത്താനാവില്ലെന്ന് വന്നാല്‍ അത് അപേക്ഷകരെ പത്ര മാധ്യമങ്ങള്‍ വഴിയോ ടെലിഫോണ്‍ വഴിയോ അറിയിക്കണം.
റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തീയ്യതി അതാത് റേഷന്‍ കടകള്‍ വഴി അറിയിക്കണമെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നല്‍കിയ ഉത്തരവില്‍ പറയുന്നു.

Sharing is caring!