കണ്ണൂരില്‍ ഒറീസ സ്വദേശിയെ മര്‍ദിച്ചതിനെതിരെ ഹരീഷ് കണാരന്‍

കണ്ണൂരില്‍ ഒറീസ സ്വദേശിയെ മര്‍ദിച്ചതിനെതിരെ ഹരീഷ് കണാരന്‍

കോഴിക്കോട്: കുട്ടികളെ തട്ടികൊണ്ട് പോകാനെത്തിയതെന്ന പേരില്‍ ഒറീസ സ്വദേശിയെ ക്രൂരമര്‍ദനത്തിനിരയാക്കിയതിനെതിരെ സിനിമാ നടന്‍ കണാരന്‍ ഹരീഷ്. നിരപരാധിയെ പേപ്പട്ടിയെപോലെ തല്ലുന്ന വീഡിയോ കണ്ട് ഏറെ വേദനിച്ചുവെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നു. ഇതര സംസ്ഥാനതൊഴിലാളികള്‍ക്കൊക്കെ ഹിന്ദി അറിയാമെന്ന ധാരണ ശരിയല്ലെന്നും അവരെ ആക്രമിച്ച എത്രപേര്‍ക്ക് ഹിന്ദി അറിയാമെന്നും അദ്ദേഹം ചോദിക്കുന്നു.

‘കുടുംബം പോറ്റാന്‍ നാടുവിടുന്ന, മലയാളികളുടെ എച്ചിലെടുക്കാന്‍ വിധിക്കപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളെ ഇങ്ങനെയൊക്കെ ആക്രമിക്കുമ്പോള്‍ പ്രവാസിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നമ്മളും മറ്റൊരു രാജ്യത്ത് അവിടെയുള്ളവരുടെ കണ്ണില്‍ കള്ളന്മാരും പിടിച്ചുപറിക്കാരുമായി ചിത്രീകരിക്കാതിരിക്കപ്പെടെട്ടേ.’ ഇങ്ങനെ പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് ഏറ്റവും വേദനിച്ചത് ഈ നിരപരാധിയെ പേപ്പട്ടിയെപ്പോലെ തല്ലുന്ന വീഡിയോ കണ്ടപ്പോഴാണ്…അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊക്കെ ഹിന്ദി അറിയാമെന്ന ധാരണ ശരിയല്ലാ..
അവര്‍ക്ക് ഹിന്ദി നമ്മളെപ്പോലെ തന്നെയാണു..
ഈ കൂടി നിന്നാ സാധുവിനെ ആക്രമിക്കുന്നവരില്‍ എത്രപേര്‍ക്ക് ഹിന്ദി അറിയാം??
പിന്നെയീ പരിഭാഷ ചെയ്ത
ഹിന്ദി വാദ്യാരുടെ തര്‍ജ്ജമകാരണം ഈ സാധുവിന്ന് ജീവന്‍ തന്നെ നഷ്ടപ്പെടാതെ കിട്ടിയത് ഭാഗ്യം..
എത്ര കുട്ടികളെ തട്ടിക്കൊണ്ടുപോയീന്ന് ചോദിക്കുമ്പോള്‍
ഒറീസയില്‍ തനിക്കൊരു കുട്ടിയുണ്ടെന്നാണു അവന്‍ പറയുന്നത്..
കേരളത്തില്‍ നിന്നെത്ര എത്രകുട്ടികള്‍ എന്ന ചോദ്യത്തിന്ന് കേരളത്തില്‍ കുട്ടികളില്ലെന്നും പറയുന്നുണ്ട്..
എന്തോ വീഡിയോ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നീ..കുടുംബം പോറ്റാന്‍ നാടുവിടുന്ന, മലയാളികളുടെ എച്ചിലെടുക്കാന്‍ വിധിക്കപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളെ ഇങ്ങനെയൊക്കെ ആക്രമിക്കുമ്പോള്‍ പ്രവാസിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നമ്മളും മറ്റൊരു രാജ്യത്ത് അവിടെയുള്ളവരുടെ കണ്ണില്‍ കള്ളന്മാരും പിടിച്ചുപറിക്കാരുമായി ചിത്രീകരിക്കാതിരിക്കപ്പെടെട്ടേ..
പിന്നീടീ ചെറുപ്പക്കാരനെ പോലിസെത്തി ചോദ്യം ചെയ്യലില്‍ നിരപരാധിയാണെന്നുകണ്ട് വെറുതേ വിട്ടൂ

Sharing is caring!