പെരിന്തല്‍മണ്ണയില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് തൂങ്ങി മരിച്ചു

പെരിന്തല്‍മണ്ണയില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് തൂങ്ങി മരിച്ചു

പെരിന്തല്‍മണ്ണ: അരക്കുപറമ്പ് പള്ളിക്കുന്നില്‍ വീട്ടമ്മയെ വെട്ടിക്കൊന്നകേസിലെ പ്രതിയായ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടകളത്തില്‍ ശങ്കര(42)നെയാണ് തിങ്കളാഴ്ച രാവിലെ അഞ്ചോടെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയിലാണ് ഭാര്യ സുലോചന കുത്തേറ്റ് മരിച്ചത്. ഇതേതുടര്‍ന്ന് കാണാതായ ശങ്കരനെ നാട്ടുകാരും പോലീസും അന്വേഷിച്ചു വരികയായിരുന്നു. ഞായറാഴ്ച വീട്ടിലെത്തി രാത്രിയോടെയാവാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിന് പുറത്ത് പണിയായുധങ്ങളുള്ള ബാഗ് കണ്ടതിനെ തുടര്‍ന്നുള്ള പരിശോധനയില്‍ കോലായിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറച്ചുകാലമായി ശങ്കരന്‍ ഒറ്റക്കാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സുലോചനയുടെ മരണത്തിന് പിറ്റേന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ശങ്കരന്‍ എഴുതിയതെന്ന് കരുതുന്ന കത്ത് ലഭിച്ചിരുന്നു. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കിട്ടി. സുലോചനയും മക്കളും അരക്കിലോമീറ്ററോളം മാറിയുള്ള വാടകവീട്ടിലായിരുന്നു താമസം.
തിങ്കളാഴ്ച രാവിലെ പെരിന്തല്‍മണ്ണ പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പെന്ന് കരുതുന്ന മറ്റൊരു കത്തും ലഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ ഗവ. ജില്ലാസ്പത്രിയില്‍ മൃതദേഹ പരിശോധന നടത്തി. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മക്കള്‍: സുനിത, അഖില്‍, നിഖില്‍. മരുമകന്‍: അനീഷ്.

Sharing is caring!