മദ്യമുതലാളിമാരെ താലോലിക്കുന്ന സര്‍ക്കാര്‍ നിലപാട് കടുത്ത അനീതി: മുനവ്വറലിതങ്ങ

മദ്യമുതലാളിമാരെ  താലോലിക്കുന്ന  സര്‍ക്കാര്‍ നിലപാട്  കടുത്ത അനീതി:  മുനവ്വറലിതങ്ങ

വളാഞ്ചേരി: സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളെല്ലാം അവഗണിക്കുകയും മദ്യമുതലാളിമാരെ താലോലിക്കുകയും ചെയ്യുന്ന ഇടതുസര്‍ക്കാറിന്റെ സമീപനം കേരളത്തോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. വളാഞ്ചേരിയില്‍ കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന ബാര്‍വിരുദ്ധ സമരത്തിന്റെ നാല്‍പ്പത്തിനാലാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും എടുത്ത് കളഞ്ഞത് ഇടതുസര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ ജനദ്രോഹ നടപടിയായിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യഷാപ്പുകള്‍ തുറക്കാന്‍ മദ്യമുതലാളിമാര്‍ക്ക് അവസരം നല്‍കിക്കൊണ്ടാണ് എന്‍.ഒ.സി അധികാരം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. ഇതിന്റെ ഗുണഭോക്താക്കള്‍ മദ്യരാജാക്കന്മാര്‍ മാത്രമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കുന്ന വിധത്തില്‍ മദ്യഷാപ്പുകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നഗരസഭാ മുസ്‌ലിംലീഗ് പ്രസിഡന്റ് അഷ്‌റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ബാര്‍ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.എന്‍.എം.മുജീബ് റഹ്മന്‍, കെ.എം അബ്ദുല്‍ ഗഫൂര്‍, സി.എച്ച് അബൂയൂസുഫ് ഗുരുക്കള്‍, സലാം വളാഞ്ചേരി, സി.അബ്ദുനാസര്‍, യു.യൂസുഫ് പ്രസംഗിച്ചു.

Sharing is caring!