പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിച്ച് ബി.ജെ.പി വിരുദ്ധ റാലിക്കൊരുങ്ങി മുസ്ലിം ലീഗ്

പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിച്ച് ബി.ജെ.പി വിരുദ്ധ റാലിക്കൊരുങ്ങി മുസ്ലിം ലീഗ്

ന്യൂഡല്‍ഹി: മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന ബി.ജെ.പി വിരുദ്ധ റാലി ദക്ഷിണേന്ത്യയില്‍ നടത്തണമെന്ന് യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെ അദ്ധ്യുക്ഷതിയില്‍ കൂടിയ യോഗത്തില്‍ ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. ഇതിനായി ദക്ഷിണേന്ത്യയില്‍ മുസ്ലീം ലീഗ് മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സോണിയ ഗാന്ധിക്ക് ഉറപ്പ് നല്‍കി. ഇതിന്റെ പ്രഥമ യോഗം കേരളത്തില്‍ വച്ച് നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അതില്‍ കേരളത്തിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ എല്ലാം ഒന്നിച്ച് നില്‍ക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ ശക്തികളെ തുടച്ചുനീക്കാന്‍ ഇതൊരു മുതല്‍കൂട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ രണ്ട് സംസ്ഥാനങ്ങളിലെ (രാജസ്ഥാന്‍, ബംഗാള്‍) ഉപത്തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നതും, എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കും കുത്തക മുതലാളിമാര്‍ക്കും യഥേഷ്ടം അടക്കിവാഴാനുള്ള ബജറ്റാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു

ഇതിനെതിരെ പാര്‍ലമെന്റിലും പുറത്തും കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നിച്ച് അണിനിരക്കാന്‍ മുഴുവന്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചു. പ്രതിപക്ഷത്തുള്ള പതിനാറ് പാര്‍ട്ടികളും ഈ റാലിയില്‍ അണിനിരക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കാനും മുത്ത്വലാഖ് ബില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിപക്ഷങ്ങളുമായി യോജിച്ച് അണിനിരക്കാനും യോഗം തീരുമാനിച്ചതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Sharing is caring!