മലപ്പുറത്തിന് കാര്യമായ ഒന്നുമില്ലാതെ സംസ്ഥാന ബജറ്റ്

മലപ്പുറത്തിന് കാര്യമായ ഒന്നുമില്ലാതെ സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറത്തിന് കാര്യമായ പദ്ധതികളൊന്നുമില്ല. തീരദേശ മേഖലയ്ക്ക് ലഭിച്ച പദ്ധതികള്‍ മാത്രമാണ് ജില്ലയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസമുള്ളത്. താനൂര്‍ (33കോടി), പരപ്പനങ്ങാടി (136 കോടി) മത്സ്യബന്ധന തുറമുഖങ്ങള്‍ക്കാണ് ജില്ലയില്‍ ആകെ ലഭിച്ചത്. 131 ഫിഷറീസ് സ്‌കൂളുകള്‍ നവീകരിക്കുന്ന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള സഹായവും ജില്ലയ്ക്ക് ലഭിക്കുന്ന പദ്ധതിയിലുള്‍പ്പെടും. മെഡിക്കല്‍ കോളെജുകളില്‍ ഓങ്കോളജി വിഭാഗം തുടങ്ങുന്നതും ജില്ലയ്ക്ക് ആശ്വാസമാവും. സര്‍വകലാശാലകള്‍ക്കുള്ള പ്രത്യേക പദ്ധതിയും പ്രവാസി ക്ഷേമ പദ്ധതിയും ജില്ലയ്ക്ക് ഗുണം ചെയ്യും.

ബജറ്റിന് മുന്നോടിയായി എംഎല്‍എമാരോട് പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിഹിതം നീക്കി വച്ചിട്ടല്ല. പദ്ധതികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിക്കുകയും ശേഷം തുക അനുവദിക്കുകയും ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. മലപ്പുറത്തിന് ഒന്നും ലഭിച്ചില്ലെന്നും നിരാശാജനകമാണെന്നും കെഎന്‍എ ഖാദര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ജില്ലയിലെ മറ്റു പ്രതിപക്ഷ എംഎല്‍എ മാരും ബജറ്റ് നിരാശാജനകമാണെന്ന് പ്രതികരിച്ചു. തീരദേശ മേഖലയെ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്നും കൂടുതല്‍ പദ്ധതികള്‍ ലഭിച്ചിട്ടുണ്ടെന്നും വി അബ്ദുറഹ്മാന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

മലപ്പുറത്തിനും മികച്ച നേട്ടം: ഇ.എന്‍.മോഹന്‍ദാസ്

സംസ്ഥാന ബജറ്റ് മലപ്പുറത്തിനും മികച്ച നേട്ടമാണ് സമ്മാനിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദാരിദ്രം അനുഭവിക്കുന്ന തീരദേശമേഖലാക്കായി വിവിധ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ പരപ്പനങ്ങാടി, താനൂര്‍ തുറമുഖ നവീകരണം, പ്രവാസികള്‍ക്കുള്ള 80കോടിയുടെ പാക്കേജ് എന്നിവയും ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക മലപ്പുറത്തിനാണ്. സര്‍വകലാശാലകള്‍ക്കുള്ള പ്രത്യേക നീക്കിയിരിപ്പ് കാലിക്കറ്റ് സര്‍വകലാശാലക്ക് ഏറെ ഗുണകരമാണ്. ഇതിനു പുറമെ മെഡിക്കല്‍ കോളജുകള്‍ക്കം ജില്ലാ ആശുപത്രികള്‍ക്കുമുള്ള വികസന ഫണ്ടും ജില്ലക്ക് ഏറെ ഗുണകരമാണ്. ഇതിനുപുറമെ റോഡുകളുടേയും പാലങ്ങളുടേയും വികസനങ്ങള്‍ക്കായുള്ള നീക്കീയിരിപ്പും ജില്ലയുടെ വികസന സ്വപ്നങ്ങള്‍ നിറംപകരുന്നതാണെന്നും ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു.

മലപ്പുറത്തിന് കടുത്ത നിരാശ: വി.വി പ്രകാശ്

കേന്ദ്രബജറ്റിന് പിന്നാലെ വന്ന സംസ്ഥാന ബജറ്റ് ജില്ലക്ക് കടുത്ത നിരാശയാണ് നല്‍കിയതെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ജില്ലക്ക് എടുത്ത് പറയാന്‍ പ്രത്യേക പാക്കേജുകള്‍ ഒന്നും തന്നെയില്ല, അതോടൊപ്പം വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ, ജി.എസ്.ടിയില്‍നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കാനോ സംസ്ഥാന ബജറ്റിന് സാധിച്ചില്ല. കാര്‍ഷികമേഖലയേയും അവഗണിച്ചു, കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് കാണിച്ച അതേ നിലപാട് തന്നെയാണു സംസ്ഥാന സര്‍ക്കാറും കാണിച്ചതെന്നും ജനങ്ങള്‍ ഏറെ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജി.എസ്.ടി അടക്കമുള്ള കാര്യങ്ങളില്‍ താല്‍ക്കാലിക ആശ്വാസം നല്‍കാനെങ്കിലും സംസ്ഥാന ബജറ്റില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നു കരുതിയിരുന്നെങ്കിലും ഇതൊന്നും ഉണ്ടാകാതിരുന്നത് നിരാശയാണ് സമ്മാനിക്കുന്നതെന്നും വി.വി പ്രകാശ് പറഞ്ഞു.

മലപ്പുറത്തെ അവഗണിച്ചു: കെ. രാമചന്ദ്രന്‍

സംസ്ഥാന ബജറ്റ് മലപ്പുറത്തെ പാടെ അവഗണിച്ചതായി ബി.ജെ.പി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്‍. പ്രത്യേകമായ ഒരു പദ്ധതിയും ജില്ലക്കായി അനുവദിച്ചില്ല. ജനങ്ങള്‍ക്ക് അങ്ങോട്ടൊന്നും നല്‍കാതെ അവരെ കൊള്ളയടിക്കുന്ന ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത്. നേതാക്കളുടെ പ്രതിമ നിര്‍മിക്കാനാണ് ഇവര്‍ കൂടുതല്‍ പണം ചെലവഴിച്ചത്. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കാര്യത്തിനും പരിഹാരമുണ്ടായില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു.

Sharing is caring!