രാജ്യത്തെ വീണ്ടും മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുസ്‌ലിംലീഗ്: കുഞ്ഞാലിക്കുട്ടി

രാജ്യത്തെ വീണ്ടും  മതേതരത്വത്തിന്റെ  ട്രാക്കിലെത്തിക്കാനുള്ള  തീവ്രശ്രമത്തിലാണ്  മുസ്‌ലിംലീഗ്:  കുഞ്ഞാലിക്കുട്ടി

കടയനല്ലൂര്‍ (തിരുനെല്‍വേലി): രാജ്യത്തെ വീണ്ടും മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുസ്‌ലിംലീഗും സമാനചിന്താഗതിക്കാരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിംലീഗ് തിരുനെല്‍വേലി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങി. സാധാരണക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പ്രയോജനമില്ലാത്ത ഭരണത്തിന് ഇനി അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. പാര്‍ലമെന്റില്‍ ബി.ജെ.പിയുടെ എണ്ണത്തെ പ്രതിപക്ഷം വണ്ണം കൊണ്ടുനേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാത്തിനെയും നശിപ്പിക്കുകയും വികലമാക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ ഫാസിസം. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ അവര്‍ ഇല്ലാതാക്കുന്നു. നമുക്ക് ഫാസിസത്തെ ചെറുക്കേണ്ടതുണ്ട്. ഇവിടെ മുസ്‌ലിംകളും ഹൈന്ദവ സഹോദരന്മാരുമുണ്ട്. വിവിധ ജാതിമതസ്ഥരുണ്ട്, സംസ്‌കാരങ്ങളുണ്ട്, ഭാഷകളുണ്ട്. ഇതെല്ലാം ഭാരതത്തിന് അഭിമാനമാണ്. എന്നാല്‍ ഇന്ത്യയെ അപ്പാടെ മാറ്റാനുള്ള നീക്കത്തിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും. അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഫാസിസം ഒരു മതേതര സമൂഹത്തിന് നിരക്കുന്നതല്ല.

യു.പി.എ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ എല്ലാവരെയും ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോയത്. ഇപ്പോള്‍ അതല്ല സ്ഥിതി. രാജ്യത്ത് ബി.ജെ.പി പെട്ടെന്ന് മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. എന്നാല്‍ ഏതെല്ലാം മാര്‍ഗങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും നമുക്ക് ഉറപ്പിച്ചു പറയാനാകും ഈ രാജ്യത്തിന്റെ വേര്, ശക്തി മതേതരത്വമാണെന്ന്. അതുകൊണ്ടുതന്നെ ഫാസിസത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കാന്‍ കഴിയും. രാജ്യത്ത് മാറ്റേണ്ടതായി പലതുമുണ്ട്. എന്നാല്‍ അതൊന്നും ബി.ജെ.പി സര്‍ക്കാര്‍ കാണുന്നില്ല. മുത്തലാഖ് ബില്‍ കൊണ്ടുവന്നു. മുത്തലാഖ് അല്ല അത്യാവശ്യമായി മാറേണ്ടത്. മുത്തലാഖ് ബില്ലിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ് ആണെന്ന് വ്യക്തമായതോടെയാണ് താന്‍ ഉള്‍പെടെയുള്ള എം.പിമാര്‍ ബില്ലിനെ എതിര്‍ത്തത്.

ബി.ജെ.പിയുടെ ഗ്രാഫ് കാര്യമായി താഴുകയാണ്. ഗുജറാത്തില്‍ അതിന്റെ തുടക്കം കണ്ടു. പഴയതുപോലെ ബി.ജെ.പിക്ക് അത്ര ശുഭകരമല്ല കാര്യങ്ങള്‍. മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. ബി.ജെ.പിയെ ജനം തിരിച്ചറിഞ്ഞു തുടങ്ങി. ഇന്ധനവില വര്‍ധന കാരണം ജനം കഷ്ടത്തിലാണ്. നാടിന് പുരോഗതിയില്ല. ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമായ കാലഘട്ടമാണിത്. എന്നാല്‍ ഇത്തരമൊരു കൂട്ടായ്മയുമായി മുന്നോട്ടുവരുമ്പോള്‍ അതിനെ തകര്‍ക്കുന്ന നിലപാടാണ് സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്നത്. ഖാഇദേമില്ലത്ത് ഇസ്മഈല്‍ സാഹിബിന്റെ മണ്ണില്‍ മുസ്‌ലിം ലീഗ് കരുത്താര്‍ജ്ജിച്ചു വരികയാണ്. തമിഴ്‌നാട് നിയമസഭയില്‍ വരും വര്‍ഷങ്ങളില്‍ മുസ്‌ലിംലീഗിന് കൂടുതല്‍ പ്രതിനിധികള്‍ ഉണ്ടാകും. ഖാഇദേമില്ലത്തും അദ്ദേഹത്തിന്റെ അനുയായികളും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വികസനത്തിന്റെയും പുരോഗതിയുടെയും രാഷ്ട്രനിര്‍മാണത്തിന്റേതുമാണ്. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കിവരികയാണ്. തമിഴ്‌നാട്ടിലും രാജ്യത്തൊട്ടാകെയും പാര്‍ട്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘വോയ്‌സ് എഗയിന്‍സ്റ്റ് കമ്യൂണല്‍ ആന്‍ഡ് ഫാസിസം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തമിഴ്‌നാട് മുസ്‌ലിം ലീഗ് കമ്മിറ്റി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവരുന്നത്. ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കടയനല്ലൂര്‍ എം.എല്‍.എ കെ.എ.എം അബൂബക്കര്‍, മുന്‍ എം.പി അബ്ദുറഹിമാന്‍, ഡോ.എ.യൂനുസ് കുഞ്ഞ് പ്രസംഗിച്ചു.

Sharing is caring!