തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ മൂന്ന് മുന്‍ അംഗങ്ങളെ അയോഗ്യരാക്കി

തേഞ്ഞിപ്പലം ഗ്രാമ  പഞ്ചായത്തിലെ മൂന്ന് മുന്‍ അംഗങ്ങളെ  അയോഗ്യരാക്കി

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് കള്ളിയില്‍ ഫിറോസ് അംഗങ്ങളായിരുന്ന മുഹമ്മദ്കുട്ടി, ഖദീജ.എ.കെ എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതിനും 2018 ജനുവരി 24 മുതല്‍ ആറു വര്‍ഷത്തെക്കാണ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

2010 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കള്ളിയില്‍ ഫിറോസ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അംഗമായും തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം രാജിവച്ചതിനെ തുടര്‍ന്ന് 2015 ഏപ്രില്‍ 27ന് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞടുപ്പില്‍ പി.ഖദീജക്ക് വോട്ട് ചെയ്യാന്‍ എല്ലാ മുസ്ലിം ലീഗ് അംഗങ്ങള്‍ക്കും ലീഗ് ജില്ലാ സെക്രട്ടറി വിപ്പ് നല്‍കി. എന്നാല്‍ ഫിറോസ്, മുഹമ്മദ്കുട്ടി, ഖദീജ.എ.കെ എന്നിവര്‍ തെരഞ്ഞെടുപ്പ് യോഗത്തിലോ, വോട്ടിംഗിലോ പങ്കെടുക്കാതെ വിട്ടു നിന്നു. ഈ നടപടികക്കെതിരെ മൂസ്ലിം ലീഗ് അംഗം പി. ഖദീജ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മിഷന്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും കോഴ വാങ്ങിയത് പുറത്തായതിനെ തുടര്‍ന്നാണ് ഫിറോസിന് രാജി വയ്‌ക്കേണ്ടി വന്നത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഫിറോസും മൂന്ന് അംഗങ്ങളും വിട്ട് നില്‍ക്കുകയായിരുന്നു. ലീഗ് അംഗത്തിനെതിരെ മത്സരിച്ച് കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നേടാനും ഇത് കാരണമായി.

Sharing is caring!