അന്‍വര്‍ എം.എല്‍.എയുടെ കമ്പനി കെട്ടിടം സുരക്ഷാനിയമം ലംഘിച്ചെന്ന് നാവികസേന

അന്‍വര്‍ എം.എല്‍.എയുടെ  കമ്പനി കെട്ടിടം  സുരക്ഷാനിയമം  ലംഘിച്ചെന്ന് നാവികസേന

മലപ്പുറം: സുരക്ഷാ നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയുടെ കമ്പനി നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതായി നാവികസേനയുടെ നോട്ടീസ്. പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പീവീആര്‍ റിയല്‍റ്റേഴ്‌സിന് പഞ്ചായത്ത് നല്‍കിയ സ്‌റ്റോപ് മെമ്മോയും അവഗണിച്ചു. കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അന്‍വറിന്റെ കമ്പനിയാണ് രാജ്യസുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തി സുരക്ഷാനിയമം ലംഘിച്ചതെന്നതും ശ്രദ്ധേയമാണ്.
കമ്പനി നിയമങ്ങള്‍ ലംഘിച്ചതിന് കേന്ദ്രകമ്പനികാര്യ രജിസ്ട്രാര്‍ അന്‍വറിന്റെ ഈ കമ്പനി കരിമ്പട്ടികയില്‍പെടുത്തുകയും അന്‍വറിനെ ഇതിന്റെ ഡയക്ടര്‍ സ്ഥാനത്തുനിന്നും കഴിഞ്ഞ വര്‍ഷം അയോഗ്യനാക്കുകയും ചെയ്തിരുന്നു.
ആലുവക്കടുത്ത് എടത്തല പഞ്ചായത്തില്‍ നാവികസേനയുടെ ആയുധസംഭരണ കേന്ദ്രമായ എന്‍.എ.ഡി (നേവല്‍ ആര്‍മമന്റ് ഡിപ്പോ) സുരക്ഷാമേഖലയായി പ്രതിരോധ ഗസ്റ്റ് വിജ്ഞാപന പ്രകാരം പ്രഖ്യാപിച്ച അതീവ സുരക്ഷാ പ്രദേശത്ത് നിയമവിരുദ്ധമായി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പീവീആര്‍ റിയല്‍റ്റേഴ്‌സിന്റെ കെട്ടിട നിര്‍മാണം അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ട് എന്‍.എ.ഡി ചീഫ് ജനറല്‍ മാനേജര്‍ ഏറണാകുളം ജില്ലാ കലക്ടര്‍ക്കും എടത്തല പഞ്ചായത്ത് സെക്രട്ടറിക്കുംകത്തയച്ചു.
നാവികസേനയുടെ പഴയ ആയുധങ്ങള്‍ നശിപ്പിക്കുകയും പുതിയവ പരീക്ഷിക്കുകയും ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമാണ് എടത്തലയിലെ എന്‍.എ.ഡി. ഇതിനോട് ചേര്‍ന്ന് യാതൊരു നിയമവും പാലിക്കാതെയാണ് എഴുനിലക്കെട്ടിടം പണിതിട്ടുള്ളത്. കെട്ടിടത്തിനു മുകളില്‍ കയറിയാല്‍ എന്‍.എഡിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം മനസിലാക്കാന്‍ കഴിയും. ഇത് രാജ്യസുരക്ഷയെതന്നെ ബാധിക്കും. എന്‍.എ.ഡിയുടെ എന്‍.ഒ.സിയില്ലാതെ സുരക്ഷാമേഖലയില്‍ കെട്ടിടം പണിയാന്‍പോലും പാടില്ല. എന്നാല്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തുകയാണ് അന്‍വര്‍.
ഇവിടെ കെട്ടിടം പണിയാന്‍ പഞ്ചായത്തില്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് മറുപടി നല്‍കി. നാവികസേന രേഖാമൂലം ആവശ്യപ്പെട്ടിട്ടും സുരക്ഷാ നിയമം ലംഘിച്ച് പണിത കെട്ടിടത്തിനെതിരെ ജില്ലാ ഭരണകൂടവും പഞ്ചായത്തും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Sharing is caring!