സി.പി.എം നേതാവിന്റെ പീഡനക്കേസില്‍ ഒതുങ്ങി നിന്നില്ലെങ്കില്‍ പഴയ കേസ് കുത്തിപ്പൊക്കുമെന്ന് ചന്ദ്രിക റിപ്പോര്‍ട്ടര്‍ക്ക് പോലീസിന്റെ ഭീഷണി
![സി.പി.എം നേതാവിന്റെ പീഡനക്കേസില്‍ ഒതുങ്ങി നിന്നില്ലെങ്കില്‍ പഴയ കേസ് കുത്തിപ്പൊക്കുമെന്ന് ചന്ദ്രിക റിപ്പോര്‍ട്ടര്‍ക്ക് പോലീസിന്റെ ഭീഷണി](https://cdn.statically.io/img/malappuramlife.com/wp-content/uploads/2018/01/4-8.jpg)
തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറും സി.പി.എം നേതാവുമായി ചോനാരി മുസ്തഫ(44)അടക്കം പ്രതിയായ പീഡനക്കേസില്‍ ഒതുങ്ങി നിന്നില്ലെങ്കില്‍ നിന്നില്ലെങ്കില്‍ പഴയ കേസ് കുത്തിപ്പൊക്കുമെന്ന് ചന്ദ്രിക റിപ്പോര്‍ട്ടര്‍ക്ക് പോലീസിന്റെ ഭീഷണി.
പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറിയ പോലീസ് ഭീഷണിയുമായി ഇന്നലെയും രംഗത്തെത്തി. പോലീസിന് വഴങ്ങി ഒതുങ്ങി നിന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ തിരൂരങ്ങാടി പോലീസ് ഭീഷണി മുഴക്കിയത്. പോലീസില്‍ നിന്നുള്ള പുതിയ വിവരങ്ങളറിയുന്നതിന് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു പോലീസ് ഇങ്ങിനെ പറഞ്ഞത്.
ചന്ദ്രിക ലേഖകന്‍ റസാഖിനെതിരെയുള്ള കേസുകളാണ് കുത്തിപ്പൊക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ഫൈസല്‍ വധക്കേസ് പോലീസ് ഒതുക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധത്തില്‍ റസാഖും പങ്കെടുത്തിരുന്നു. പി.കെ അബ്ദുറബ്ബ് എം.എല്‍.എയെ ഒന്നാം പ്രതിയാക്കി 2017 ജനുവരി 20-ന് തിരൂരങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസിലും റസാഖും പ്രതിയായിരുന്നു. ഇത് കുത്തിപ്പൊക്കി അറസ്റ്റ് ചെയ്യുക്കുമെന്നാണ് പോലീസ് ഭീഷണി മുഴക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ കൊളപ്പുറത്ത് ബൈക്ക് യാത്രികനെയും പിതാവിനെയും മര്‍ദ്ദിച്ച് പോലീസ് കേസെടുത്തിരുന്നു. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നേതൃത്വം നല്കിയ എ എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് പുതിയ സംഭവത്തില്‍ പോലീസിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭീഷണി.
പീഢനക്കേസിലെ പ്രതികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ സമയത്ത് പ്രതികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതിന് തട്ടിക്കയറിയ സമയത്ത് പോലീസിനെ പോടാ എന്ന് വിളിച്ചെന്ന് പറഞ്ഞ് റസാഖിനെതിരെ കഴിഞ്ഞ ദിവസം പോലീസുകാരന് സി.ഐക്ക് വ്യാജ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രസ് ക്ലബ്ബ് അംഗങ്ങളോട് തിരൂരങ്ങാടി സി.ഐയും എസ്.എച്ച്.ഒയുമായ സുനില്‍ കുമാറും മോശമായി പെരുമാറിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രസ് ക്ലബ്ബ് പരാതി നല്‍കിയിട്ടുണ്ട്.
ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസാണിത്. കേസില്‍ ഇന്നലെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂര്‍ പടിക്കല്‍ സ്വദേശി കണ്ടീരി വീട്ടില്‍ ഷാഫി (38), ചക്കുളങ്ങര വീട്ടില്‍ ചോനാരി ഷാഫി (39) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
കുട്ടിയെ പല തരത്തിലും പ്രലോഭിപ്പിച്ച് പ്രകൃതി പീഢനത്തിനിരയാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. . ഇവരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മൂന്നിയൂര്‍ പടിക്കല്‍ സ്വദേശിയും മൂന്നിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറുമായ ചോനാരി മുസ്തഫ (44), മേല്പറമ്പത്ത് മുഹമ്മദ് കുട്ടി (30), ഈര്‍ച്ചുഴിയില്‍ ഇബ്രാഹീം (42) എന്നിവര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/07/Manjalamkuzhi-Ali.jpg)
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]