മലപ്പുറത്തെ പ്രണയ വിവാഹം ലൗജിഹാദ് ആക്കാന്‍ സംഘപരിവാര്‍ ശ്രമം

മലപ്പുറത്തെ പ്രണയ വിവാഹം ലൗജിഹാദ് ആക്കാന്‍  സംഘപരിവാര്‍ ശ്രമം

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ നടന്ന പ്രണയ വിവാഹം ലൗജിഹാദ് ആക്കാന്‍ സംഘപരിവാര്‍ ശ്രമം. നിലമ്പൂരില്‍ എസ് എഫ് ഐ മുന്‍ ജില്ലാ കമ്മറ്റിയംഗത്തോട് സിനിമാ നടിക്ക് തോന്നിയ പ്രണയമാണ് ലൗജിഹാദ് ആക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. സിപിഐ എം നിലമ്പൂര്‍ നെടുമുണ്ടകുന്ന് ബ്രാഞ്ച് അംഗവും എസ് എഫ് ഐ മുന്‍ മലപ്പുറം ജില്ലാ കമ്മറ്റി അംഗം, എസ് എഫ് ഐ മുന്‍ നിലമ്പൂര്‍ ഏരിയാപ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാഹിന്‍ യാഷിക്കും, പൂക്കോട്ടുംപാടം തോട്ടേക്കാട് പാലശ്ശേരി ഹൗസ് പാര്‍വ്വതി കൃഷണയും തമ്മിലുള്ള വിവാഹത്തെയാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ലൗജിഹാദെന്ന പേരില്‍ പ്രചരിക്കുന്നത്.

ഇരുവരുടെയും കുടുംബങ്ങളും, നാട്ടുകാരും, പാര്‍ട്ടിക്കാരും സുഹൃത്തുക്കളും എല്ലാം അറിഞ്ഞ് നടത്തുന്ന വിവാഹത്തിനെതിരെയാണ് അപവാദ പ്രചരണം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നിലമ്പൂര്‍ രജിസറ്റര്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. പാര്‍വ്വതി ഇതിനോടകം മൂന്നോളം സിനിമകളിലും ഒരു ഡസനിലധികം വീഡിയോ ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിലവില്‍ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന പാര്‍വ്വതി ഡബ്ബിങ് കലാകാരികൂടിയാണ്. യാഷിക്ക് ഒരു സ്‌കാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്.

ഇരുവരുടെയും വിവാഹത്തിനുള്ള നോട്ടീസ് രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് കണ്ടാണ് സംഘപരിവാറുകാര്‍ ഇതറിയുന്നത്. ഇതോട് കൂടി മലപ്പുറത്ത് വീണ്ടും ലൗ ജിഹാദ്, നിലമ്പൂരിലുള്ള സംഘ പ്രവര്‍ത്തകരിലേക്ക് ഉടന്‍ എത്തിക്കുക പൂക്കോട്ടുംപാടം സ്വദേശിനി പാര്‍വ്വതിയെന്ന ഹിന്ദു പെണ്‍കുട്ടിയെ ചന്തക്കുന്നിലുള്ള യാഷിക്ക് എന്ന മുസ്ലിം ചെറുപ്പക്കാരന്‍ വിവാഹം കഴിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതെത്രയും പെട്ടെന്ന് തടയുക, യാഷിന്‍ എന്നയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. പെണ്‍കുട്ടിയെ ഐ എസിലേക്ക് കടത്താനാണ് ശ്രമം എന്ന നിലയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കാനും തുടങ്ങി.

ഇത് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ നിലമ്പൂരിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇതിന് മറപടിയുമായി വന്നു. യാഷിക്കിന്റെ പൂര്‍വ്വകാല എസ് എഫ് ഐ ചരിത്രവും, നിലവിലെ സിപിഐ എം പ്രവര്‍ത്തകനാണെന്നുമുള്ള കുറിപ്പുകളോടെ സി പി എമ്മും മറപടിയായി വന്നു. ഇതിനിടെ വിവാഹം കഴിഞ്ഞാല്‍ ഇരുവരെയും നിലമ്പൂരില്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ടും സംഘപരിവാരും ഒരുമിച്ച് വന്നതോടെ എന്ത് വിലകൊടുത്തും ഇവരെ അഭിമാനപൂര്‍വ്വം അന്തസായി നിലമ്പൂരില്‍ തന്നെ താമസിപ്പിക്കുമെന്ന് സി പി എം പ്രവര്‍ത്തകര്‍ പൂര്‍ണ്ണ പിന്തുണയുമായി വരികയായിരുന്നു.

ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഇരുവരും സ്വസ്ഥാമായി ജീവിക്കാനൊരുങ്ങുമ്പോള്‍ ചില എസ് ഡി പി ഐ പ്രവര്‍ത്തകരും ഭീഷണയുമായി വരുന്നുണ്ട്. സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും മറ്റുമാണ് ഭീഷണി, എന്നാല്‍ എന്ത് വെല്ലുവിളികളെയും അതിജീവിച്ച് തങ്ങള്‍ ജനിച്ച് വളര്‍ന്ന നിലമ്പൂരില്‍ തന്നെ അന്തസ്സോടെ ജീവിക്കുമെന്നാണ് ഇരുവരുടെയും തീരുമാനം. ഇതിന് പൂര്‍ണ്ണ പിന്തുണയുമായി നിലമ്പൂരിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കൂടെയുണ്ടാകുമെന്നും ഇരുവരും വിശ്വസിക്കുന്നു.

Sharing is caring!