താനൂരില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

താനൂരില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ  ആര്‍എസ്എസ്  പ്രവര്‍ത്തകന്‍ അറസ്റ്റില്‍

താനൂര്‍: വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചോടിയ കുന്നുംപുറത്തെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. താനൂര്‍ കുന്നുംപുറം സ്വദേശി പാലക്കാട്ട് രാധാകൃഷ്ണന്റെ മകന്‍ രാഗില്‍ കൃഷ്ണ(24)നാണു താനൂര്‍ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് കെ പുരം ശ്രീകൃഷ്ണ ക്ഷേത്ര റോഡില്‍ വയോധികയുടെ സ്വര്‍ണ്ണമാല പിടിച്ചുപറിച്ച് ഓടുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.

ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടശേഷം സമീപത്തെ വീട്ടില്‍ ഉമ്മറത്തിരിക്കുകയായിരുന്ന വയോധികയോട് വഴി ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ മാല പൊട്ടിച്ച് ഓടുകയായിരുന്നു. വയോധികയുടെ ശബ്ദംകേട്ട് എത്തിയ സമീപവാസികളാണ് പ്രതിയെ പിടികൂടിയത്.

സിവില്‍ ഐടിഐ ബിരുദധാരിയായ രാഗില്‍കൃഷ്ണന്‍ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തില്‍ സ്ഥിരം പണം മുടക്കുമായിരുന്നു. ഒരു ദിവസം 2000 രൂപവരെ എഴുത്തു ലോട്ടറിക്കായി ചിലവഴിക്കും. 50,000 രൂപ കടം വന്നതോടുകൂടിയാണ് മാല മോഷണത്തിലേക്ക് തിരിഞ്ഞത്. രാവിലെ മുതല്‍ സ്‌കൂട്ടറില്‍ കറക്കം, ഇതിനിടയില്‍ പ്രായമായവരെ കണ്ടെത്തുകയും ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ടിനും, ഒന്നിനുമിടയില്‍ വഴി ചോദിക്കാനെന്ന വ്യാജേന വീട്ടില്‍ കയറി പിടിച്ചുപറിക്കും.

തിരിച്ച് ആക്രമണം ഉണ്ടാകില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് പ്രായമായവരെ തിരഞ്ഞുപിടിച്ച് പിടിച്ചുപറി നടത്തുന്നത്. പുതുക്കുളങ്ങര അമ്പലം, ദേവധാര്‍, കാട്ടിലങ്ങാടി, ചിറമംഗലം, മൂലക്കല്‍ ചന്ദ്രശേഖരന്‍ റോഡ് എന്നിവിടങ്ങളില്‍നിന്ന് സമാനരീതിയില്‍ മാല പിടിച്ചുപറിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ മാല നഷ്ടപ്പെട്ടവര്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

Sharing is caring!