ഹജ് സബ്‌സിഡി നല്‍കുന്നതിനോട് വ്യക്തിപരമായി വിയോജിപ്പെന്ന് മന്ത്രി കെടി ജലീല്‍

ഹജ് സബ്‌സിഡി നല്‍കുന്നതിനോട് വ്യക്തിപരമായി വിയോജിപ്പെന്ന് മന്ത്രി കെടി ജലീല്‍

മലപ്പുറം: ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചിലരെ പ്രീതിപ്പെടുത്താനും മറ്റു ചിലരെ വേദനിപ്പിക്കാനും ലക്ഷ്യമിട്ടാണെന്ന് മന്ത്രി കെടി ജലീല്‍. ഹജിന് പോകുന്നവര്‍ക്ക് മാത്രമല്ല, വിദേശത്ത് തീര്‍ഥാടനത്തിന് പോകുന്ന മറ്റു മതസ്ഥര്‍ക്കും സബ്‌സിഡി നല്‍കാറുണ്ട്. എല്ലാവര്‍ക്കും നല്‍കുന്ന സബ്‌സിഡിയില്‍ നിന്നും ഒരു വിഭാഗത്തെ മാത്രം ഒഴിച്ച് നിര്‍ത്തിയത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി താന്‍ ഹജ് സബ്‌സിഡിക്ക് എതിരാണ്. എന്നാല്‍ സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് ഉത്തരവാദിത്തപ്പെട്ട ആരും അഭിപ്രായപ്പെട്ടിട്ടില്ല. താനും പറഞ്ഞിട്ടില്ല. മുസ്‌ലിം സംഘടനകളോട് സബ്‌സിഡി വിഷയത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. സബ്‌സിഡി സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് അങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. സ്വന്തമായി സബ്‌സിഡി വേണ്ടെന്ന് വയ്ക്കുന്നതും ഭരണകൂടം വെട്ടികുറയ്ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

ഹജ് സീസണില്‍ ഭീമമായ തുകയാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. അത് കുറയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. അതിന് ആഗോള ടെണ്ടര്‍ വിളിക്കണം. സബ്‌സിഡി നിര്‍ത്താലാക്കുന്നതിനോടൊപ്പം വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എ്ന്നാല്‍ കോടതി നിര്‍ദേശത്തില്‍ ഒന്ന് മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. നിയമവിദഗ്ദരുമായി ആലോചിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഹജ് കമ്മിറ്റിയെ കൊണ്ട് ഇക്കാര്യം നിര്‍വഹിപ്പിക്കുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!