സുന്നി ഐക്യത്തിന് തയ്യാറെന്ന് കാന്തപുരം

സുന്നി ഐക്യത്തിന് തയ്യാറെന്ന് കാന്തപുരം

കോഴിക്കോട്: സുന്നി ഐക്യത്തിന് തയ്യാറാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാര്‍. ഐക്യത്തിന് വിരുദ്ധമായി ഒരിക്കിലും നിന്നിട്ടില്ലെന്നും ഐക്യത്തിന് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തീവ്രവാദ ശക്തികള്‍ പിടിമുറക്കുന്നുവെന്ന ആശങ്ക നില നില്‍ക്കുന്ന സാഹചര്യത്തില്‍ സുന്നി ഐക്യം അനിവാര്യമാണെന്ന നിലപാടാണ് സംഘടനക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം വിഭാഗവുമായുള്ള ഐക്യ ചര്‍ച്ചകള്‍ക്കായി നേരത്തെ സമസ്ത ഇകെ വിഭാഗം നാല് അംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എപി വിഭാഗം മുശാവറയും ഐക്യ നീക്കത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. സുന്നി ഐക്യം വേണമെന്ന നിലപാടാണ് സംഘടന എല്ലാ കാലത്തും സ്വീകരിച്ചതെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എപി -ഇകെ വിഭാഗങ്ങള്‍ തമ്മില്‍ സുന്നി ഐക്യവുമായി ബന്ധപ്പെട്ട് മാസങ്ങളായി അനൌപചാരിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എപി വിഭാഗം മുശാവറയിലും ഐക്യ നീക്കത്തിന് അനുകൂല തീരുമാനമായതോടെ ഇരു വിഭാഗങ്ങളും ഇനി ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കും.

മുത്തലാഖ് നിരോധ ബില്ലിനെതിരെ കോടതിയെ സമീപിക്കാനും മുശാവറ യോഗം തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ വിഷയങ്ങളില്‍ സംഘടന നിലപാട് സ്വീകരിക്കുന്നില്ലെന്നും മതപരമായ കാര്യങ്ങളില്‍ തുടര്‍ന്നും അഭിപ്രായം പറയുമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

Sharing is caring!