സമസ്തയെ അവഗണിച്ചുള്ള ഐക്യം അസാധ്യം: ഹൈദരലി തങ്ങള്‍

സമസ്തയെ അവഗണിച്ചുള്ള ഐക്യം അസാധ്യം:  ഹൈദരലി തങ്ങള്‍

തിരുരങ്ങാടി : സമസ്തയെ അവഗണിച്ചുള്ള ഏതു ഐക്യശ്രമത്തിനു ആരും മുന്നിട്ടിറങ്ങേണ്ടതില്ലെന്നും കേരളത്തിലെ മുസ്ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മുന്നേറ്റ പാതയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സമസ്തക്കു മാത്രമേ സാധിക്കൂ എന്നും സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ കൂരിയാട് സൈനുല്‍ ഉലമാ നഗറില്‍ നടന്ന ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇസ്ലാമിക ആദര്‍ശത്തിനു വിരുദ്ധമായി വികല ചിന്തകളും പുത്തനാശയങ്ങളും കൊണ്ടുവന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിലാണ് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് രൂപം നല്‍കിയത്. പൊന്നാനി മഖ്ദൂമുമാരും മമ്പുറം തങ്ങളും മറ്റു സാദാത്തീങ്ങളും നേതൃത്വം നല്‍കിയ മതത്തിന്റെ പ്രചാരണം തന്നെയാണ് സമസ്തയും നിര്‍വഹിക്കുന്നത്.
വിശ്വാസ സംരക്ഷണത്തോടൊപ്പം ശക്തമായ മഹല്ല് മദ്‌റസാ സംവിധാനത്തിനും സമുദായത്തിന്റെ അസ്തിത്വ സംരക്ഷണത്തിനും സമസ്ത നേതൃത്വം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തു മദ്‌റസാ സംവിധാനത്തില്‍ തുടങ്ങി പള്ളി ദര്‍സുകളും അറബിക് കോളേജുകളും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്ലാമിക് സര്‍വകലാശാല വരെയും സ്ഥാപിച്ചു സമസ്ത വിദ്യാഭ്യാസ നവോത്ഥാനമുണ്ടാക്കി.
മത പണ്ഡിതരുടേയും മറ്റുനേതാക്കളുടേയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇതിനെതിരെ ചില ഭാഗത്തു നിന്നുണ്ടാകുന്ന അപശബ്ദങ്ങളെ നാം അവഗണിക്കണം. രാജ്യത്ത് മുസ്ലിം സമൂഹത്തിനെതിരെ പലരീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഇക്കാലത്ത് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ എല്ലാവരും ജാഗ്രത കാണിക്കണം.മുസ്്ലിം ലോകത്ത് ആദ്യം രംഗത്തു വന്ന വിഘടന വാദികളായിരുന്നു ഖവാരിജുകള്‍. മറ്റുള്ളവരെ കാഫിറാക്കുന്ന നിലപാട് ആദ്യമായി സ്വീകരിച്ചത് അവരാണ്. അക്കാലത്ത് പ്രവാചകാനുചരര്‍ ശക്താമായ നിലപാടാണ് സ്വീകരിച്ചത്.
നേതൃത്വത്തെ അംഗീകരിച്ചായിരിക്കണം സമസ്തയുടെ അണികളെല്ലാവരും പ്രവര്‍ത്തിക്കേണ്ടത്. സമസ്തയെ തകര്‍ക്കാന്‍ ഹീനശ്രമങ്ങള്‍ നടത്തിയവര്‍ക്കൊക്കെ കാലം മറുപടി നല്‍കിയിട്ടുണ്ട്. ധിക്കരിച്ചവരെയും വിഘടന ചിന്തകള്‍ പ്രചരിപ്പിച്ചവരെയുമല്ലാം സമസ്ത വേണ്ടിടത്ത് ഇരുത്തിയിട്ടുമുണ്ട്. നൂതന സംവിധാനങ്ങളും കാലോചിത മാറ്റങ്ങളും ഉള്‍കൊണ്ട് കേരളീയ മുസ്ലിംകളെ മുന്നോട്ട് നയിക്കാന്‍ സമസ്തക്കു സാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്‍ ഉദ്ഘാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്ലിയാര്‍, സമസ്ത ജോയിന്റ് സെക്രട്ടറി പി.പി ഉമ്മര്‍ മുസ്്ലിയാര്‍ കൊയ്യോട്്, കോഴിക്കോട് ഖാളി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി എന്നിവര്‍ വിഷയാവതരണം നടത്തി. എം.എം മുഹ് യുദ്ധീന്‍ മൗലവി, കുഞ്ഞാണി മുസ്്ലിയാര്‍, ഹൈദര്‍ മുസ്്ലിയാര്‍ പനങ്ങാങ്ങര, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ഉമര്‍ ഫൈസി മുക്കം, ടി.പി ഇപ്പ മുസ്്ലിയാര്‍, എ മരക്കാര്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, നെല്ലായ കുഞ്ഞഹമ്മദ് മുസ്്ലിയാര്‍, വില്യാപ്പള്ളി ഇബ്രാഹീം മുസ്്ലിയാര്‍, എ.വി അബ്ദുറഹ്്മാന്‍ മുസ്്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്്ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഉദ്ഘാടന മഹാസമ്മേളനത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നൂറാം വാര്‍ഷികത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിച്ചത്. അഞ്ചു മാസം നീണ്ടു നില്‍ക്കുന്നതാണ് കാമ്പയിന്‍.

Sharing is caring!