കാന്തപുരത്തെ ഒറ്റപ്പെടുത്താമെന്ന് ആരും കരുതേണ്ട: കോടിയേരി

കാന്തപുരത്തെ  ഒറ്റപ്പെടുത്താമെന്ന്  ആരും കരുതേണ്ട: കോടിയേരി

കുന്നമംഗലം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ഒറ്റപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കാത്ത കാര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന തര്‍ക്കം ചിലര്‍ ഉന്നയിച്ചത് ശരിയായില്ല. സിപിഐ എമ്മിന്റെ ആശയത്തോട് യോജിക്കുന്ന ആളല്ല കാന്തപുരം. കാന്തപുരത്തിന്റെ ആശയത്തോട് പൂര്‍ണമായും യോജിക്കാത്തവരാണ് സിപിഐ എം. കാന്തപുരം സിപിഐ എമ്മിനെയും സിപിഐ എം കാന്തപുരത്തെയും പല കാര്യങ്ങളിലും വിമര്‍ശിക്കാറുണ്ട്. രണ്ടുകൂട്ടരും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാറാണ് പതിവ്. എന്നാല്‍ ഈ സമ്മേളനത്തില്‍ ചിലര്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോ. എം ജി എസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. ഷെയ്ഖ് ഖാലിദ് അബ്ദുല്ല സാലിം അഹമ്മദ് ലാല്‍ഹാനി അതിഥിയായി. കൈതപ്രം ദാമോദരന്‍, എ എന്‍ ആരിഫ് എംഎല്‍എ, പി സുരേന്ദ്രന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍, സി പി സൈതലവി, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സാദിഖ്, ഒ എം തരുവണ, അബ്ദുള്‍ മജീദ് അരിയല്ലൂര്‍, എന്‍ അലി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. കലാം മാവൂര്‍ സ്വാഗതവും കബീര്‍ എളേറ്റില്‍ നന്ദിയും പറഞ്ഞു.

ശനിയാഴ്ച രാവിലെ ഒമ്പതിന് മനുഷ്യാവകാശ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. പകല്‍ രണ്ടിന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സൌഹാര്‍ദ സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സ് സുപ്രീംകോടതി ജസ്റ്റിസ് രാകേഷ് കുമാര്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപനസമ്മേളനത്തോടെ റൂബി ജൂബിലിക്ക് തിരശ്ശീല വീഴും.

Sharing is caring!