കേരളത്തിലെ ആദ്യ സമ്പൂര്‍ണ പേപ്പര്‍ രഹിത പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്ന ജില്ലയായി മലപ്പുറം

കേരളത്തിലെ ആദ്യ  സമ്പൂര്‍ണ പേപ്പര്‍ രഹിത പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്ന  ജില്ലയായി മലപ്പുറം

മലപ്പുറം: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പേപ്പര്‍ രഹിത പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്ന ജില്ലയായി മലപ്പുറം മാറി. പാസ്‌പോര്‍ട്ട് പോലീസ് വെരിഫിക്കേഷന്‍ മൊബൈല്‍ ആപ്പ് വഴി നടത്തുന്നതിന് മലപ്പുറം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് വകുപ്പ് നല്‍കുന്ന സ്മാര്‍ട്ട് ഫോണ്‍ ഭരണ വിഭാഗം ഡി.വൈ.എസ്.പി: വി. പ്രഭാകരന്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. ഉല്ലാസ് കുമാര്‍ അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്. ഐ. രാജയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്ദ്യേഗസ്ഥര്‍ നേതൃത്വം നല്‍കി.

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിച്ചയുടന്‍ തന്നെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും വെരിഫിക്കേഷനു മാത്രമായി പ്രത്യേകം തെരഞ്ഞെടുത്ത പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ നിന്നും മൊബൈലല്‍ ആപ്പ് വഴി ഫയലുകള്‍ നല്‍കുകയും,
തുടര്‍ന്ന് ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫീസര്‍മാര്‍ ഫീല്‍ഡില്‍ പോയി മൊബൈല്‍ ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തി ഉടന്‍ തന്നെ റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുകയുമാണ് ചെയ്യുക.
തിരികെ ലഭിക്കുന്ന പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അന്നുതന്നെ ജില്ലാ പോലീസ് മേധാവിയുടെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് സമര്‍പ്പിക്കുന്നതോടുകൂടി വെരിഫിക്കേഷനന്‍ പ്രക്രിയ പൂര്‍ത്തിയാകും.
ഈ പദ്ധതി പ്രകാരം കേരളത്തിലെ സമ്പൂര്‍ണ പേപ്പര്‍ രഹിത പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്ന ആദ്യ ജില്ലയാണ് മലപ്പുറം.

ഈ പദ്ധതി പ്രകാരം വെരിഫിക്കേഷന്‍ പ്രക്രിയ നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും, മുമ്പ് ഇത് 20 മുതല്‍ 30ദിവസം വരെ സമയം എടുത്തിരുന്നു. വെരിഫിക്കേഷന്‍ ഫീസായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന ഫയല്‍ ഒന്നിന് 150 രൂപ മുഴുവന്‍ അപേക്ഷകള്‍ക്കും ലഭിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഈ ഇനത്തില്‍ ഭീമമായ തുക ലഭിക്കുന്നുണ്ട്.

മുമ്പ് ഈ തുക ലഭിച്ചിരുന്നില്ല. മാത്രവുമല്ല സേവനാവകാശ നിയമ പ്രകാരം പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തുന്നതിന് അനുവദിച്ച സമയ പരിധിക്കുള്ളില്‍ 100 ശതമാനം അപേക്ഷകളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. അപേക്ഷകള്‍ വെരിഫിക്കേഷന് വേണ്ടി അയച്ചയുടന്‍ അപേക്ഷകര്‍ക്ക് ഫ്രീയായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എസ്.എം.എസ് അയക്കുന്നതിനാല്‍ അപേക്ഷകര്‍ക്ക് വെരിഫിക്കേഷന് തെയ്യാറെടുക്കുന്നതിന് സാവകാശം ലഭിക്കുമെന്നത് വളരെ ഉപകാരപ്രദമാണ്.
അപേക്ഷകര്‍ വെരിഫിക്കേഷന്‍ കഴിയുന്നതുവരെ സ്‌റ്റേഷന്‍ പരിധിയില്‍ ഉണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ഒറിജിനല്‍ രേഖകള്‍ തെയ്യാറാക്കി വെക്കുകയും വേണമെന്ന് പോലീസ് അറിയിച്ചു.

Sharing is caring!