മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബം; പ്രശ്‌നം പരിഹരിച്ചു

മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബം; പ്രശ്‌നം പരിഹരിച്ചു

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതില്‍ സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയ വേദന ഉള്‍കൊള്ളുന്നുവെന്ന് പാണക്കാട് മുനവ്വറലി തങ്ങളും റഷീദലി തങ്ങളും. ഭാവിയില്‍ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രമേ ഇത്തരം വേദിയില്‍ പങ്കെടുക്കുകയൊള്ളു എന്നും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഷയം സംബന്ധിച്ച് പ്രശ്‌ന പരിഹാരത്തിന് സമസ്ത രൂപം നല്‍കിയ അഞ്ചംഗ സമിതി ഇരുവരുമായി സംസാരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി നേതാക്കാള്‍ അറിയിച്ചു.

സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും അതിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും തങ്ങളുടെ പിതാക്കളും പിതാമഹന്മാരും നടന്നുവന്ന വഴിയില്‍ നിന്ന് ഞങ്ങള്‍ക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും തങ്ങന്‍മാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. പാണക്കാട് സയ്യിദ് കുടുംബത്തോട് സമസ്തയും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും കാണിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹാദരവുകള്‍ അവര്‍ ഉള്‍ക്കൊള്ളുന്നവരും അക്കാര്യത്തില്‍ കൃതജ്ഞത ഉള്ളവരുമാണെന്നും അവര്‍ വ്യക്തമാക്കി. കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ അവരിരുവരും പങ്കെടുത്തത് സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വളരെ വേദന ഉണ്ടാക്കിയത് ഉള്‍ക്കൊള്ളുന്നതായും ഭാവിയില്‍ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ചു മാത്രം ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അവര്‍ അറിയിച്ചു. ഇത് സംബന്ധമായി സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ നിര്‍ദേശിച്ചു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്,പി.എ ജബ്ബാര്‍ഹാജി പങ്കെടുത്തു.

Sharing is caring!