സിപിഎം മലപ്പുറം ജില്ലാ സമ്മേളനം അഞ്ചുമുതല്‍ പെരിന്തല്‍മണ്ണയില്‍

സിപിഎം മലപ്പുറം ജില്ലാ സമ്മേളനം അഞ്ചുമുതല്‍  പെരിന്തല്‍മണ്ണയില്‍

മലപ്പുറം: സിപിഎം ജില്ലാ സമ്മേളനം ജനുവരി അഞ്ച് മുതല്‍ ഏഴുവരെ പെരിന്തല്‍മണ്ണയില്‍ നടക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിന് രാവിലെ പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.

ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത 294 പേരടക്കം 328 പേര്‍ പ്രതിനിധികള്‍ പങ്കെടുക്കും. ഏഴിന് വൈകിട്ട് അഞ്ചിന് റെഡ് വാളണ്ടിയര്‍ മാര്‍ച്ചും ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രസംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി ജനുവരി അഞ്ചിനും ആറിനും വൈകിട്ട് പടിപ്പുര സ്‌റ്റേഡിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഒ.എന്‍.വി നഗറില്‍ സെമിനാറുകള്‍ നടക്കും. അഞ്ചിന് മാറുന്ന കേരളവും മലപ്പുറത്തിന്റെ മനസ്സും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ദിനേശന്‍ പുത്തലത്ത്, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ ഏഴിന് പ്രഖ്യാപിക്കും. നിലവിലെ ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ മാറുകയാണെങ്കില്‍ നിലവില്‍ ഇ.എന്‍. മോഹന്‍ദാസിനാണ് കൂടുതല്‍ സാധ്യത. രണ്ടു തവണ ജില്ലാ സെക്രട്ടറിയായ വാസുദേവന്‍ മാസങ്ങള്‍ക്ക് മുമ്പ് വിവിധ അസുഖങ്ങള്‍ മൂലം വിശ്രമമെടുത്തപ്പോഴും സെക്രട്ടറിയുടെ ചുമത വഹിച്ചിരുന്നത് ഇ.എന്‍മോഹന്‍ദാസ് ആയിരുന്നു. ഇതിന് പുറമെ മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളുടേയും പാര്‍ട്ടി ചുമതല ഏല്‍പിച്ചത് ഇ.എന്‍ മോഹന്‍ദാസിനെയാണ്. മികച്ച സംഘാടകന്‍ കൂടിയായ ഇ.എന്‍ മോഹന്‍ദാസിനെതിരെ പാര്‍ട്ടിക്കുള്ളില്‍തന്നെ ചിലരുടെ എതിര്‍പ്പ് ഉയര്‍ന്നുവരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇങ്ങിനെയെങ്കില്‍ പുതിയൊരാള്‍ വരാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.

വാര്‍ത്താസമ്മേളനത്തില്‍ പി.പി.വാസുദേവന്‍, ടി.കെ.ഹംസ, വി.ശശികുമാര്‍, വി.രമേശന്‍, ഇ.ഐ.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!