അസഹിഷ്ണുതക്കെതിരെയുള്ള പോരാട്ടം സ്വന്തത്തില്‍ നിന്ന് തുടങ്ങണമെന്ന് കെ.ടി. ജലീല്‍

അസഹിഷ്ണുതക്കെതിരെയുള്ള  പോരാട്ടം സ്വന്തത്തില്‍ നിന്ന്  തുടങ്ങണമെന്ന് കെ.ടി. ജലീല്‍

തിരുരങ്ങാടി :അസഹിഷ്ണുതക്കെതിരെയുള്ള പോരാട്ടത്തില്‍ മനുഷ്യസ്‌നേഹികളായ മുഴുവന്‍ ആളുകളും രംഗത്തുവരണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പ്രസ്താവിച്ചു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അസഹിഷ്ണുതയും അനീതിയും വ്യാപകമാവുകയാണ്. മനുഷ്യത്വത്തിന് വിലകല്‍പിക്കാത്ത അവസ്ഥയാണ് ലോകമെങ്ങുംപോലെ നമ്മുടെ നാട്ടിലുമുള്ളത് ഇതിനെതിരെ മനുഷ്യത്വത്തിന്റെ പക്ഷത്തുനിന്ന് പോരാടാന്‍ സാധിക്കണം. ഇസ്‌ലാം സമാധാനവും സഹിഷ്ണുതയുമാണ് പഠിപ്പിക്കുന്നത്. ജീവിതംകൊണ്ട് വിശ്വാസത്തെ അടയാളപ്പെടുത്താന്‍ സാധിക്കണം. വക്കം മൗലവിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും എം.കെ. ഹാജിയും ജീവിതംകൊണ്ട് വിശ്വാസത്തെ വരച്ചുകാണിച്ചവരായിരുന്നു. പ്രവര്‍ത്തികൊണ്ട് ചരിത്രം രചിക്കുകയെന്നത് ശ്രമകരമായ ഉത്തരവാദിത്തമാണ്. ലോകം കണ്ട ഏറ്റവും മനുഷ്യാവകാശ പ്രഖ്യാപനം പ്രവാചകന്‍ മുഹമ്മദ് നബിയുടെതാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ ജീവനും സ്വത്തും മറ്റെന്തിനേക്കാളും മഹത്തരമാണെന്ന് മക്കാ വിജയ വേളയില്‍ പ്രഖ്യാപിക്കപ്പെട്ടത് നാം ഈ സാഹചര്യത്തില്‍ ചേര്‍ത്ത് വായിക്കണം. മന്ത്രി പറഞ്ഞു.

Sharing is caring!