റഷീദലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തു

റഷീദലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തു

കൂരിയാട്: സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളന വേദിയിലെത്തി. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ‘പള്ളി, മദ്‌റസ, മഹല്ല്’ സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് അദ്ദേഹം പങ്കെടുത്തത്. ആരുടെയും മുന്നില്‍ ആശയം അടിയറവ് വെച്ചല്ല താന്‍ പങ്കെടുക്കുന്നതെന്നും സമസ്തയുടെ ആദര്‍ശം ഉള്‍കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഭിന്ന സ്വരങ്ങളല്ല സംഘടനയില്‍ നിന്നും വരേണ്ടത്. ഐക്യത്തിന്റെ വഴിയാണ് ഉണ്ടാവേണ്ടത്. ഐക്യ നിലനിര്‍ത്തി മുന്നോട്ട് പോവാന്‍ നമുക്ക് സാധിക്കണം. സംഘടനയേക്കാള്‍ വലുതാണ് ഇസ്‌ലാം. ഐക്യത്തിന്റെ പാതയില്‍ നിന്നും പിന്‍മാറാന്‍ ഒരിക്കലും ഇസ്‌ലാം കല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുജാഹിദ് പ്രസ്ഥാനം പിളര്‍ന്ന സമയത്ത് ഇരു സംഘടനകളെയും ഒന്നിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചയാളാണ് പാണക്കാട് ശിഹാബ് തങ്ങള്‍. പാണക്കാട് പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും പാത താനും പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ റഷീദലി തങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ എസ്‌കെഎസ്എസ്എഫ് നേതാക്കളാണ് ആദ്യം വിമര്‍ശനവുമായെത്തിയത്. വിഷയത്തില്‍ റഷീദലി തങ്ങള്‍ ഫേസ്ബുക്ക് വഴി വിശദീകരണം നല്‍കിയിരന്നു. പിന്നീട് സമസ്ത പത്രകുറിപ്പ് ഇറക്കി മുജാഹിദ് വേദിയില്‍ പങ്കെടുക്കരുതെന്നത് സമസ്തയുടെ നിലപാടാണെന്ന് പറഞ്ഞിരുന്നു.

Sharing is caring!