മലപ്പുറത്തെ വീണ്ടും കൂവിതോല്‍പ്പിക്കാന്‍ റെയില്‍വെ

മലപ്പുറത്തെ വീണ്ടും കൂവിതോല്‍പ്പിക്കാന്‍ റെയില്‍വെ

തിരൂര്‍: ജില്ലയോടുള്ള റെയില്‍വെ അധികൃതരുടെ അവഗണന തുടരുന്നു. പുതുതായി കേരളത്തിന് അനുവദിക്കുന്ന തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസിനും ജില്ലയില്‍ സ്റ്റോപ്പില്ല. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധത്തില്‍ പുതിയ വണ്ടി അനുവദിക്കാനാണ് റെയില്‍വെയുടെ തീരുമാനം. കണ്ണൂരില്‍നിന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ച് യാത്ര തുടരുന്ന വണ്ടി രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും.

കോട്ടയം വഴി സര്‍വീസ് നടത്തുന്ന വണ്ടിക്ക് കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. വര്‍ഷങ്ങളായി കേരളത്തിന് അനുവദിക്കുന്ന സ്‌പെഷല്‍ ട്രെയ്‌നുകള്‍ക്കും പുതിയ ട്രെയ്‌നുകള്‍ക്കും സ്റ്റോപ് അനുവദിക്കാതെ അവഗണന തുടരുന്നതിനിടയിലാണ് പുതിയ വണ്ടിക്കും സ്റ്റോപ് ഇല്ലാതെ സര്‍വീസ് നടത്താനുള്ള തീരുമാനം. റെയില്‍വെയുടെ തീരുമാനത്തിനെതിരെ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

ജനശതാബ്ദി എക്സ്പ്രസുകളില്‍നിന്ന് വ്യത്യസ്തമായി ശതാബ്ദിയില്‍ എല്ലാ കോച്ചുകളും എ.സി. ചെയര്‍കാര്‍ ആയിരിക്കും. കേരളത്തിന് അനുവദിച്ച ശതാബ്ദിയില്‍ ഒന്നോ രണ്ടോ എക്സിക്യുട്ടീവ് ചെയര്‍കാറുകള്‍ ഉള്‍പ്പെടെ ഒമ്പതു കോച്ചുകളുണ്ടാവും. ഭക്ഷണത്തിന്റെ വില ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക്. ഉത്സവകാലത്തും തിരക്കുള്ള സീസണുകളിലും ടിക്കറ്റ് നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ള ‘ഡയനാമിക് ഫെയര്‍’ സമ്പ്രദായമാണ് ശതാബ്ദി തീവണ്ടിയിലുണ്ടാവുക. ഇപ്പോള്‍ കേരളത്തില്‍ രണ്ടു ജനശതാബ്ദി എക്സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ അഞ്ചുദിവസമുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും ദിവസേനയുള്ള തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയുമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്

Sharing is caring!