സുന്നികളെ മുസ്ലിങ്ങളുമായി കാണാന്‍പോലും ഒരുക്കമല്ലാത്ത മുജാഹിദുകളെ എല്ലാം മറന്ന് കെട്ടിപ്പിടിക്കാന്‍ സാധ്യമല്ല: സത്താര്‍ പന്തല്ലൂര്‍

സുന്നികളെ മുസ്ലിങ്ങളുമായി കാണാന്‍പോലും  ഒരുക്കമല്ലാത്ത മുജാഹിദുകളെ എല്ലാം മറന്ന്  കെട്ടിപ്പിടിക്കാന്‍ സാധ്യമല്ല: സത്താര്‍ പന്തല്ലൂര്‍

മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഗള്‍ഫ് സത്യധാര എഡിറ്റര്‍ മിദ്‌ലാജ് റഹ്മാനി എന്നിവരാണ് റഷീദലി തങ്ങളെ ചോദ്യം ചെയ്ത് രംഗത്തുവന്നത്. സുന്നികളെ മുസ്ലിങ്ങളുമായി കാണാന്‍ പോലും ഒരുക്കമല്ലാത്ത മുജാഹിദുകളെ എല്ലാം മറന്ന് കെട്ടിപ്പിടിക്കാന്‍ സാധ്യമല്ലെന്നാണ് എസ്.കെ.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറയുന്നത്.

സത്താര്‍ പന്തല്ലൂരൂന്റെ ഫേസ്ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഫാഷിസം രാക്ഷസ ഭാവത്തോടെ വരുമ്പോൾ സമുദായം എല്ലാം മറന്നു ഒന്നിക്കണമെന്ന അഭിപ്രായം കേൾക്കാൻ നല്ല സുഖമാണ്. ആര് ഒന്നിപ്പിക്കും എങ്ങനെ ഒന്നിപ്പിക്കും എന്നതാണ് പ്രശ്നം. ഒരു ഭാഗത്ത് അബൂ ജഹലിനെക്കാൾ വലിയ ബഹുദൈവ വിശ്വാസികൾ എന്ന് ആരോപിക്കപ്പെടുന്ന സുന്നികൾ. മറുഭാഗത്ത് 916 പ്യൂരിറ്റി തൗഹീദ് അവകാശപ്പെടുന്ന വിവിധ ജാതി മുജാഹിദുകൾ… സുന്നികളെ മുസ്ലിമായി കാണാൻ പോലും ഒരുക്കമല്ലാത്ത വരെ എല്ലാം മറന്നു കെട്ടിപ്പിടിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.
എന്നാൽ ഈ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട്. സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയക്കാർ. എന്തുകൊണ്ടാണ് മുസ്ലിം പൊതുവേദികളിലേക്ക് INL, PDP, SDPI, welfare party എന്നിവരെ ക്ഷണിക്കാത്തത്? ഫാഷിസത്തെ പ്രതിരോധിക്കണമെന്ന കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലാഞ്ഞിട്ടും ഇവരെ പൊതു പ്ലാറ്റ് ഫോമിനകത്തേക്ക് ആരും കടത്താത്തത് എന്തേ? ഇവരുടെ വേദികളിലൊന്നും ഫാഷിസ്റ്റ് വിരുദ്ധ പ്രഭാഷണങ്ങളുമായി മുഖ്യധാരയിലെ ‘പൊതു മുഖ’ങ്ങൾ അവതരിക്കാത്തതെന്തേ..?
അതോ… ബിദ്അത്തിനോടുള്ള സമുദായത്തിന്റെ അരിശവും അമർഷവും ഇല്ലാതാക്കി അതിനെ വെളുപ്പിക്കുകയാണോ ഈ മതസംഘടനകൾക്കിടയിൽ മാത്രം കറങ്ങുന്ന സമുദായ ഐക്യത്തിന്റെ ലക്ഷ്യം !

Sharing is caring!