മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ വിശദീകരണവുമായി റഷീദലി തങ്ങള്‍

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ വിശദീകരണവുമായി റഷീദലി തങ്ങള്‍

മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് റഷീദലി തങ്ങള്‍ വിശദീകരണവുമായി എത്തിയത്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന റഷീദലി തങ്ങള്‍ക്കെതിരെ ഒരു വിഭാഗം എസ്‌കെഎസ്എസ്എഫ് നേതാക്കളും അണികളും എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

*വെറുപ്പിന്റെ വഴികളിലല്ല, യോജിപ്പിന്റെ ഇടങ്ങളില്‍ തന്നെയാണു ശക്തി*
*———————*

ആശയപരമായ വിയോജിപ്പുകള്‍ക്കിടയിലും, പൊതുവായി ഐക്യപ്പെടാവുന്ന മേഖലകളിലൊക്കെ മുസ്ലിം സമുദായം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുന്‍പെങ്ങുമില്ലാത്ത വിധം കാലഘട്ടം ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ലോകാടിസ്ഥാനത്തില്‍ തന്നെ മുസ്ലിംകളെയും മുസ്ലിം രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യത്തേയും ശിഥിലമാക്കാനുള്ള ആസൂത്രിതപദ്ധതികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍,
മതേതര ഇന്ത്യയില്‍ മുസ്ലിം പേരും കോലവും വിശ്വാസവും ഒക്കെ നിഷ്‌കരുണം കൊലചെയ്യപ്പെടാനുള്ള സംഘ് പരിവാര്‍ മാനദണ്ഡങ്ങളായിക്കൊണ്ടിരിക്കുമ്പോള്‍,
മലയാളമണ്ണിലേക്കും അതിമതത്തിന്റെ വിഷക്കാറ്റ് മെല്ലെ വീശാന്‍ തുടങ്ങുന്നുവെന്ന് ഭയക്കേണ്ട കാലത്ത് സമുദായം ഒന്നിച്ചിരുന്ന് പൊതുവായ വിഷയങ്ങളിലും ചര്‍ച്ചകളിലും ഒക്കെ യോജിപ്പിന്റെ രേഖ തേടേണ്ടതും ,വിശ്വ കീര്‍ത്തി നേടിയ സാമുദായിക സാഹോദര്യത്തിനു കാവലേകേണ്ടതും വലിയ ദൗത്യമാണ്.

അതിനുള്ള ശ്രമങ്ങള്‍ക്കാണു കാലം കാതോര്‍ക്കുന്നത്, വിഘടിച്ച് ഇരുചേരികളില്‍ നിന്ന് ആശയ/ സംഘടനാ വിയോജിപ്പുകളാല്‍ പോര്‍വിളികളുയര്‍ത്തേണ്ടവരല്ല സമുദായം, മറിച്ച് പരമാവധി യോജിപ്പിന്റെ വഴികള്‍ കാണേണ്ടവര്‍ തന്നെയാണു.

ആശയ നൈര്‍മ്മല്യത്തിലൂടെയും വിശ്വാസാനുഷ്ടാനങ്ങളുടെ തനത് വഴികള്‍ പഠിപ്പിക്കുന്നതിലൂടെയും കേരളീയ മുസ്ലിം പരിസരത്ത് സാര്‍ത്ഥകമായ പ്രവര്‍ത്തനങ്ങളുമായി നൂറ്റാണ്ടോടടുക്കുന്ന ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ ക്രാന്തദര്‍ശ്ശികളായ നേതൃനിരയും സമുദായ രാഷ്ട്രീയ സംഘചേരിയുടെ നേതൃത്വവും ആഗ്രഹിച്ചതും ആഹ്വാനം ചെയ്തതും ഉമ്മത്തിന്റെ പൊതുവായ വിഷയങ്ങളില്‍ ഇത്തരം ഏകതാബോധത്തില്‍ നിന്നു കൊണ്ടുള്ള നിലപാടുകളാണു.

പ്രിയപ്പെട്ട വല്ല്യുപ്പ പി.എം.എസ്.എ പൂക്കോയതങ്ങളുടെ കാലത്തു തന്നെ ആദര്‍ശ്ശപരമായി ഭിന്നിച്ച് നില്‍ക്കുന്നവരെ കൂട്ടിയിരുത്താനും വിഷയങ്ങളുടെ പ്രസക്തിക്കും ദൗരവത്തിനുമനുസൃതം ചര്‍ച്ചാ വേദികളുണ്ടാക്കാനുമുള്ള എത്രയോ വിജയിച്ച ശ്രമങ്ങളുണ്ടായിട്ടുണ്ട്.
സമസ്തയുടെ പോഷകഘടകങ്ങളുടെ ഉന്നതസാരഥ്യത്തിലിരിക്കുമ്പോഴും ചേരിതിരിവുകള്‍ വലിച്ചെറിഞ്ഞ് യോജിക്കാന്‍ കഴിയുന്ന മേഖലകളിലൊക്കെ ഒന്നിച്ച് നില്‍ക്കണമെന്ന വലിയ സന്ദേശം നല്‍കുന്ന നീക്കങ്ങളനേകാമായിരുന്നു.

മൂത്താപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ശംസുല്‍ ഉലമായും ഒക്കെ ഐക്യ ശ്രമങ്ങള്‍ക്ക് ജീവിതം സമര്‍പ്പിച്ചവരായിരുന്നുവല്ലോ..

മുജാഹിദ് സംഘടനയിലെ ഒരു തര്‍ക്കത്തിന്റെയോ പിളര്‍പ്പിന്റെയോ സമയത്ത്, ഉപ്പ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മ്മാനായിരിക്കെ ഇരു വിഭാഗം മുജാഹിദ് നേതാക്കളും വീട്ടില്‍ വന്ന് ഒരു മേശക്ക് ചുറ്റും പരിഹാര ചര്‍ച്ചക്കായി ഇരുന്നത് ഇന്നുമോര്‍ക്കുകയാണു.
ഉപ്പയും അന്നത്തെ മുജാഹിദ് നേതാക്കളും സംഘടനാപരമായ വിയോജിപ്പുകള്‍ക്കപ്പുറത്ത് ചിന്തിച്ചത്, ഒരു മുസ്ലിം സംഘടന/കൂട്ടായ്മ എന്ന നിലയില്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ട് ഐക്യപ്പെടണം എന്നാണു.

കാലം ഒരുപാട് മാറി, ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഇന്ന് നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള സാഹചര്യമാണു. മുന്‍പത്തേക്കാളും വലിയ രീതിയിലുള്ള ഐക്യ ചര്‍ച്ചകളും ശ്രമങ്ങളും ഉണ്ടാവേണ്ടത് കാലമാവശ്യപ്പെടുന്ന ഇടപെടലാണു. വളഞ്ഞിട്ടാക്രമിക്കപ്പെടുമ്പോള്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ടവരനു നാം.

മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ‘പള്ളി ,മദ്രസ, മഹല്ല് സമ്മേളന’ത്തിലേക്ക് ക്ഷണിക്കപ്പെട്ടത് കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലാണു. പള്ളി മദ്രസ തുടങ്ങിയ വഖഫ് സംവിധാനങ്ങളെയും മഹല്ല് സമ്പ്രദായത്തേയും ഒക്കെ കുറിച്ചുള്ള ചര്‍ച്ചാ സെഷന്റെ ഉദ്ഘാടകനായി കൊണ്ട്.
വഖഫ് സ്വത്തുവകകളുമായും ഇടപാടുകളുമായും ബോര്‍ഡിന്റെ വിവിധ വിഭ്യഭ്യാസ – സ്‌കോളര്‍ഷിപ്പ് – ക്ഷേമ പ്രൊജക്ടുകളുമായും ഒക്കെ ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങളും അത്തരം സിമ്പോസിയങ്ങളില്‍ ചര്‍ച്ചക്ക് വരേണ്ടതാണു.
ശക്തമായ ആദര്‍ശ്ശ വിയോജിപ്പിനിടയിലും ക്ഷണം സ്വീകരിക്കുന്നത് കാലങ്ങളായി കൊടപ്പനക്കല്‍ കുടുംബം നടത്തുന്ന ഐക്യ ശ്രമങ്ങള്‍ക്ക് ജനം ചാര്‍ത്തുന്ന ഹൃദയാംഗീകാരത്തിനും പ്രാര്‍ത്ഥനക്കും കടപ്പാട് കാട്ടണം എന്നുള്ളത് കൊണ്ടുകൂടിയാണു..

ജഗപാലകന്‍ ഏവര്‍ക്കും നന്മ വരുത്തുകയും, വീട്ടകങ്ങളിലും സമൂഹത്തിലും മഹല്ലുകളിലും രാജ്യത്തും ഐക്യവും സമാധാനവും നിലനിര്‍ത്തുകയും ചെയ്യട്ടെ…

പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
(കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍)

Sharing is caring!