മതവും ജാതിയുമില്ലാതെ മലപ്പുറത്തുകാരുടെ ക്രിസ്മസ് ആഘോഷം

മതവും ജാതിയുമില്ലാതെ മലപ്പുറത്തുകാരുടെ  ക്രിസ്മസ് ആഘോഷം

മലപ്പുറം: കേക്ക് മുറിച്ചും സാന്താക്ലോസ് അപ്പൂപ്പനെയൊരുക്കിയും ജില്ലയിലെ വിദ്യാലയങ്ങള്‍ക്കു പുറമെ നാട്ടിന്‍പുറങ്ങളില്‍ ക്ലബ്ബുകള്‍ക്കും അസോസിയേഷനുകളും വ്യാപകമായി ക്രിസ്മസ് ആഘോഷിച്ചു. ജില്ലയില്‍ ഭൂരിപക്ഷ മതസ്ഥരായ മുസ്ലിം-ഹൈന്ദവ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വ്യാപകമായ ക്രിസ്മസ് ആഘോഷങ്ങളാണു നടന്നത്. നാട്ടിന്‍പുറങ്ങളില്‍ ക്രിസ്മസ് അപ്പൂന്റെ വേഷംകെട്ടിയവരില്‍ ഭൂരിഭാഗവും ഇതര മതസ്ഥര്‍ തന്നെയാണ്. വീടുകള്‍തോറും കരോള്‍ഗാനവുമായി പോകാനും ഇതരമതസ്ഥര്‍ ഉണ്ടായിരുന്നു. മലപ്പുറത്തിന്റെ മതസാഹോദര്യത്തെ മറ്റൊരു തെളിവായാണ് ജില്ലയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നത്.

കേക്ക് മുറിച്ചും സാന്താക്ലോസ് അപ്പൂപ്പനെയൊരുക്കിയും ജില്ലയിലെ വിദ്യാലയങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു. ചേങ്ങോട്ടൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ഷാഹിന അബ്ബാസ് അധ്യക്ഷയായി.

വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നൊരുക്കിയ ആഘോഷത്തിലെ ഭീമന്‍കേക്ക് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
കോഡൂര്‍: വലിയാട് യു.എ.എച്ച്.എം.എല്‍.പി. സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ. മുഹമ്മദലി, കെ. ഷീന, പ്രഥമാധ്യാപകന്‍ കെ.എം. മുസ്തഫ, അധ്യാപകന്‍ സുബോദ് പി. ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!