708 യുവ പണ്ഡിതര്‍ ഹുദവീ പട്ടം ഏറ്റുവാങ്ങി

708 യുവ പണ്ഡിതര്‍ ഹുദവീ പട്ടം ഏറ്റുവാങ്ങി

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനം സമാപിച്ചു

708 യുവ പണ്ഡിതര്‍ ഹുദവീ പട്ടം ഏറ്റുവാങ്ങി

തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ബിരുദദാന സമ്മേളനത്തില്‍ മൗലവി ഫാദില്‍ ഹുദവി പട്ടം ഏറ്റുവാങ്ങിയത് 708 ഹുദവി യുവ പണ്ഡിതര്‍. ദാറുല്‍ഹുദാ ചന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ബിരുദദാനം നടത്തിയത്. പന്തണ്ട് വര്‍ഷത്തെ ദാറുല്‍ഹുദായുടെ മത-ഭൗതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 677 യുവ പണ്ഡിതര്‍ക്ക് മൗലവി ഫാളില്‍ ഹുദവി ബിരദവും പത്ത് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ 31 ഹുദവി കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് മൗലവി ആലിം ഹുദവി പട്ടവും നല്‍കി.
സമസ്ത മുശാവറാംഗം പി. കുഞ്ഞാണി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അലിഗഡ് മലപ്പുറം ഓഫ് കാമ്പസ് ഡയറക്ടര്‍ പ്രഫ. കെ.എം അബ്ദുല്‍ റശീദ് മുഖ്യാതിഥിയായി.
കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, മാണിയൂര്‍ അഹ് മദ് മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, എസ്.എം.കെ തങ്ങള്‍, വി കുഞ്ഞുട്ടി മുസ്ലിയാര്‍ ചാപ്പനങ്ങാടി, അബ്ദുസ്വമദ് ഫൈസി, മീരാന്‍ സഅദ് ദാരിമി, വിഴിഞ്ഞം സഈദ് മുസ്ലിയാര്‍, ഹംസ ബിന്‍ ജമാല്‍ റംലി, വി ഇസ്മായീല്‍ മുസ്ലിയാര്‍ ചെറുവള്ളൂര്‍, സിദ്ധീഖ് നദ് വി ചേറൂറ്, എ.കെ അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, എ. അനസ് ഹുദവി അരിപ്ര, ഹംസ കുട്ടി മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.പിജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി സ്വാഗതവും രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി നന്ദിയും പറഞ്ഞു.

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിനു ഉജ്ജ്വല സമാപ്തി

ഹിദായ നഗര്‍ (ചെമ്മാട്): ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിനു ഹിദായനഗറില്‍ ഉജ്ജ്വല പരിസമാപ്തി. ഇതര സംസ്ഥാന പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് ഏറെ ശ്രദ്ധേയവും പഠനാര്‍ഹവുമായ സെഷനുകള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഇത്തവണത്തെ വാഴ്സിറ്റിയുടെ ബിരുദദാന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ പതിനായിരങ്ങളാണ് ചെമ്മാട് ഹിദായ നഗറിലേക്ക് ഒഴുകിയത്. ദേശവ്യാപകമായി ദാറുല്‍ഹുദാ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കാന്‍ സമൂഹം തയ്യാറാണെന്ന് വിളിച്ചോതുന്നതായിരുന്നു ഹിദായ നഗറിലേക്കൊഴുകിയ ജനസഞ്ചയം.
മഗ്രിബ് നമസ്‌കാരാനന്തരം നടന്ന സമാപന സമ്മേളനം വാഴ്സിറ്റി ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ ശരീഅ കോടതി ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫള്ല്‍ അദ്ദൗസരി, ബഹ്റൈനിലെ കിങ്ഡം യൂണിവേഴ്സിറ്റി റെക്ടര്‍ ഡോ. യൂസുഫ് അബ്ദുല്‍ ഗഫാര്‍, വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ട് ഓഫീസര്‍ ഡോ. ഫുആദ് അബ്ദുര്‍റഹ്മാന്‍, ഇന്ത്യയിലെ മൊറോക്കോ എംബസിയിലെ കോണ്‍സുല്‍ ജനറല്‍ ഡോ. അഹ്മദ് ബിന്‍ ഉസ്മാന്‍, എഞ്ചിനീയര്‍ മുഹമ്മദ് യൂസുഫ് അബ്ദുല്‍ ഗഫാര്‍ ബഹറൈന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.
സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ബിരുദദാന പ്രഭാഷണവും നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, അത്തിപ്പറ്റ മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ത്വാഖാ അഹ്മദ് മുസ്ലിയാര്‍, എ.വി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ നന്തി, യു.എം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വി.കെ ഇബ്രാഹീം കുഞ്ഞ് എം,എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, മൂസക്കുട്ടി ഹസ്രത്ത്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, എം.എ ഖാസിം മുസ്ലിയാര്‍ ഉപ്പള, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്ഥഫ ഹുദവി ആക്കോട് എന്നിവര്‍ പ്രസംഗിച്ചു. ദാറുല്‍ഹുദാ സെക്രട്ടറി ഹാജി യു. മുഹമ്മദ് ശാഫി ചെമ്മാട് സ്വാഗതവും ശംസുദ്ദീന്‍ ഹാജി വെളിമുക്ക് നന്ദിയും പറഞ്ഞു.
വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം നടന്ന ബിരുദദാന ചടങ്ങില്‍ ദാറുല്‍ഹുദായുടെ പന്ത്രണ്ട് വര്‍ഷത്തെ മത-ഭൗതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 708 യുവ പണ്ഡിതര്‍ക്കുള്ള ഹുദവി പട്ടം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. പി. കുഞ്ഞാണി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അലിഗഡ് മലപ്പുറം കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കെ.എം അബ്ദുറശീദ് മുഖ്യാതിഥിയായി.
രാവിലെ ഒമ്പതിനു നടന്ന അലുംനി ഗാതറിങ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സെക്രട്ടറി സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. ഹാജി യു മുഹമ്മദ് ശാഫി ചെമ്മാട്, മുസ്ഥഫ ഹുദവി ആക്കോട്, ടി. അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട് പ്രസംഗിച്ചു. പി.കെ ശരീഫ് ഹുദവി ചെമ്മാട് സ്വാഗതം പറഞ്ഞു.
രാവിലെ പതിനൊന്നിന് നടന്ന വിഷന്‍ ദാറുല്‍ഹുദാ പരിപാടി ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു. കെ.എം സൈതലവി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍, വി.കെ കുഞ്ഞുമുഹമ്മദ് ഹാജി, ഫഖ്റുദ്ദീന്‍ തങ്ങള്‍ സംബന്ധിച്ചു. യു. ശാഫി ഹാജി ചെമ്മാട് സ്വഗതവും സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.

സൈനുല്‍ഉലമാ ഇല്ലാത്ത ആദ്യ സമ്മേളനം

ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന്സമ്മേളനത്തില്‍ ആയിരങ്ങള്‍ സംഗമിച്ചപ്പോള്‍ ദീര്‍ഘ കാലം പ്രിന്‍സിപ്പാളും മരണം വരെ വാഴ്സിറ്റിയുടെ പ്രോ.ചാന്‍സലറുമായി സേവനമനുഷ്ഠിച്ച സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെന്ന ഗുരുവര്യരുടെ വിടവ് ഏറെ തെളിഞ്ഞുകാണുന്നുണ്ടായിരുന്നു.
2016 ഫെബ്രുവരി പതിനെട്ടിന് വിടപറയുന്നതു വരെ ദാറുല്‍ഹുദായില്‍ നടന്ന സമ്മേളനങ്ങളുടെയെല്ലാം മുന്‍നിരയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2014 ല്‍ നടന്ന ബിരുദദാനസമ്മേളനം വരെ ബിരുദദാനപ്രഭാഷണം നടത്തിയിരുന്ന സൈനുല്‍ഉലമായെ ശിഷ്യന്മാര്‍ വിങ്ങലോടെയാണ് ഓര്‍ക്കുന്നത്. ദാറുല്‍ഹുദായുടെ തുടക്കം മുതല്‍ വിവിധ പരിണാമ ദശകളിലൊക്കെ സ്ഥാപനത്തോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം എതു പ്രതിസന്ധി ഘട്ടത്തിലും ദാറുല്‍ഹുദാക്കു കരുത്തേകിയ നേതാവായിരുന്നു. ദാറുല്‍ഹുദാ ശില്‍പിയായിരുന്ന മര്‍ഹൂം യു. ബാപ്പുട്ടിഹാജിയുടെ ആവശ്യപ്രകാരം പ്രസിദ്ധമായ ചെമ്മാട് ദര്‍സിലെ സേവനം അവസാനിപ്പിച്ച്, മരണം വരെ അദ്ദേഹം വാഴ്സിറ്റിയില്‍ സേവനമനുഷ്ഠിച്ചു. അവസാന കാലങ്ങളില്‍ തനിക്ക് ദാറുല്‍ഹുദായുടെ മുറ്റത്ത് ഖബറൊരുക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു.
താന്‍ ആഗ്രഹിച്ചതു പോലെ ദാറുല്‍ഹുദായുടെ അക്ഷരമുറ്റത്ത് അന്ത്യനിദ്രയില്‍ക്കിടക്കുമ്പോഴും സ്ഥാപനത്തിന്റെ എല്ലാ ചലനങ്ങള്‍ക്കും ആത്മീയമായ പിന്തുണ നല്‍കുകയാണ് ഉസ്താദ്.

ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്ത് വിഷന്‍ ദാറുല്‍ഹുദാ

ഹിദായ നഗര്‍(ചെമ്മാട്): ഭാവി പദ്ധതികളെ കുറിച്ചുള്ള ആശയങ്ങള്‍ കൈമാറി വിഷന്‍ ദാറുല്‍ഹുദാ സമാപിച്ചു. വൈജ്ഞാനിക മുന്നേറ്റത്തില്‍ ദാറുല്‍ഹുദായുടെ മുന്നിലുള്ള സുപ്രധാനമായ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദാറുല്‍ഹുദാ ഭാരവാഹികളും അഭ്യുദയ കാംക്ഷികളും ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി യു. ശാഫി ഹാജി, വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി എന്നിവര്‍ ദാറുല്‍ഹുദായുടെ ലക്ഷ്യങ്ങളെ കുറിച്ചും മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ദാറുല്‍ഹുദാ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സംസാരിച്ചു. പി.വി അബ്ദുല്‍വഹാബ് എം.പി, മുസ്ഥഫ ഹുദവി ആക്കോട് സംസാരിച്ചു. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.

ബിരുദ പട്ടം നേടി 29 ഇതര സംസ്ഥാന ഹുദവീ പണ്ഡിതര്‍

ഹിദായ നഗര്‍(ചെമ്മാട്):ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ബിരുദ ദാന സമ്മേളനത്തില്‍ മൗലവി ആലിം ഹുദവി പട്ടം ഏറ്റുവാങ്ങിയത് 29 കേരളേതര പണ്ഡിതര്‍. നേപ്പാള്‍, കര്‍ണാടക, മഹാരാഷ്ട്ര, ബീഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവ പണ്ഡിതരാണ് ദാറുല്‍ഹുദായിലെ പത്തു വര്‍ഷത്തെ പഠനം പൂര്‍ത്തീകരിച്ച് ബിരുദ പട്ടം ഏറ്റുവാങ്ങിയത്. നിലവില്‍ ദാറുല്‍ഹുദായിലും സഹസ്ഥാപനങ്ങളിലും ഹുദവീ സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഉത്തരേന്ത്യന്‍ പ്രൊജക്ടുകളിലും മറ്റു മേഖലകളിലുമായി പ്രവര്‍ത്തിച്ചു വരികയാണ് ഇവര്‍.
ദാറുല്‍ഹുദാ സംരംഭമായ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഫോര്‍ ഇസ്ലാമിക് ആന്‍് കണ്ടംപറരി സ്റ്റഡീസില്‍ (നിക്സ്) വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം വിദ്യാര്‍ത്ഥികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. അക്കാദമിക മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഇവര്‍ ദാറുല്‍ഹുദാ വിദ്യഭ്യാസ സംരംഭങ്ങളുടെ ഏറ്റവും വലിയ സംഭാവനയാണ്.

ലൈറ്റ് ഓഫ് മദീന
2018 ഏപ്രില്‍ 20,21,22 ന്

തിരൂരങ്ങാടി: എസ്.എം.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മഹല്ല് പ്രവര്‍ത്തന പദ്ധതി ദൃശ്യാവിഷ്‌കാരം ലൈറ്റ് ഓഫ് മദീന 2018 ഏപ്രില്‍ 20,21,22 തിയതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കൈതക്കാട് വെച്ച് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ബിരുദദാന സമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിച്ചു.
എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കര്‍മ പദ്ധതികള്‍ കണ്ടും കേട്ടും അനുഭവിച്ചും പകര്‍ത്തി മഹല്ലുകളില്‍ നടപ്പിലാക്കുവാന്‍ മഹല്ല് ഭാരവാഹികളെ ശക്തിപ്പെടുത്തുന്നതാണ് ലൈറ്റ് ഓഫ് മദീന. 2017ല്‍ തൃശൂരിലെ വാദീ ഖുബായില്‍ വെച്ച് നടന്ന എസ്.എം.എഫ് നാഷണല്‍ ഡെലിഗൈറ്റ്സ് മീറ്റിന്റെ തുടര്‍ പ്രവര്‍ത്തനമാണ് ഇത്. ഇതിന്റെ വിജയത്തിന് വേണ്ടി എല്ലാ മഹല്ല് ഭാരവാഹികളും മുന്നിട്ട് ഇറങ്ങണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു.

Sharing is caring!