മലപ്പുറം-മൈസൂരു ബസ് സര്‍വീസ് കൊട്ടാരക്കരയിലേക്ക് മാറ്റാന്‍ ശ്രമം

മലപ്പുറം-മൈസൂരു ബസ് സര്‍വീസ് കൊട്ടാരക്കരയിലേക്ക് മാറ്റാന്‍ ശ്രമം

മലപ്പുറം: നിലമ്പൂരില്‍ നിന്നുള്ള ബംഗളൂരു സര്‍വീസ് പാലയിലേക്ക് മാറ്റിയതിന് പിന്നാലെ മലപ്പുറം-മൈസൂരു സര്‍വീസ് കൊട്ടാരക്കരയിലേക്ക് മാറ്റാന്‍ ശ്രമം. ജീവനക്കാരുടെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. മൈസൂരു ബസിനെ കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന കൃസ്തുമസ് സമയത്താണ് സര്‍വീസ് മാറ്റാനുള്ള ശ്രമമുണ്ടായത്.

മൂന്ന് മാസമായി സര്‍വീസ് ആരംഭിച്ചിട്ടെങ്കിലും ഇതുവരെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം നല്‍കിയിട്ടില്ല. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയാല്‍ സര്‍വീസ് മാറ്റാന്‍ പ്രയാസമാണെന്നതാണ് ഏര്‍പ്പെടുത്താതിരിക്കാന്‍ കാരണമായി പറയപ്പെടുന്നത്. റിസര്‍വേഷന്‍ സൗകര്യം ഒരുക്കണമെന്ന് ഡിപ്പോയില്‍ നിന്ന് നിര്‍ദേശം നല്‍കിയിട്ടും നടപടി വൈകുകയാണ്.

ദിവസവും വൈകീട്ട് മൂന്നിന് മലപ്പുറത്ത് നിന്നും പുറപ്പെടുന്ന ബസ് രാത്രി 8.30ന് മൈസൂരുവില്‍ എത്തും. രാവിലെ അഞ്ചിനാണ് തിരിച്ച് മലപ്പുറത്തേക്ക് സര്‍വീസുള്ളത്. കര്‍ണാടക ആര്‍ടിസി ജീവനക്കാരുടെ നിസഹകരണം മൂലം പലപ്പോഴും 5.30 കഴിഞ്ഞേ പുറപ്പെടാന്‍ സാധിക്കാറൊള്ളു.

നെടുമ്പാശേരിയിലേക്കുള്ള എസി ലോഫ്‌ളോറിനും ഇതുവരെ റിസര്‍വേഷന്‍ സൗകര്യം നല്‍കിയിട്ടില്ല. റിസര്‍വേഷന്‍ ലഭ്യമല്ലാത്തതിനാല്‍ വരുമാനവും കുറവാണ്. വരുമാനം കുറവെന്ന പേരില്‍ സര്‍വീസ് ഒഴിവാക്കാന്‍ വേണ്ടിയാണ് റിസര്‍വേഷന്‍ സൗകര്യം നല്‍കാത്തതെന്നും പരാതിയുണ്ട്.

Sharing is caring!