മന്ത്രി ഇടപെട്ടു, ഭിന്നശേഷിയുള്ള കുട്ടിക്കും കുടുംബത്തിനും പുതിയ വീട്

മന്ത്രി ഇടപെട്ടു, ഭിന്നശേഷിയുള്ള കുട്ടിക്കും കുടുംബത്തിനും  പുതിയ വീട്

മലപ്പുറം: പൊളിച്ചിട്ട വീട് പണിയാനാകാതെ തെരുവിലിറക്കപ്പെട്ട കുടുംബത്തിന് ആശ്വാസമായി മന്ത്രി കെടി ജലീല്‍. കുടുംബത്തിന് മൂന്ന് മാസത്തിനകം പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്നും അത് വരെ കുടുംബശ്രീയുടെ ചെലവില്‍ താമസ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

കാലടി പഞ്ചായത്തിലെ കാടഞ്ചേരി നാല് സെന്റ് കോളനിയിലെ കെപി ദാസനും കുടുംബവുമാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ തെരുവിലായത്. ഭിന്നശേഷിക്കാരാനായ മകനും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. കുടുംബത്തിന്റെ ദുരിതം സംബന്ധിച്ച് ‘മാതൃഭൂമി’ ദിനപത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്.

തൊട്ടടുത്തുള്ള ക്ഷേത്രകമ്മിറ്റിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വീട് നിര്‍മാണം നടക്കാതെ പോയത്. മൂന്നരപ്പതിറ്റാണ്ട് മുമ്പ് ദാസന്റെ പിതാവിന് പട്ടയമായി ലഭിച്ചതാണ് നാല് സെന്റ് കോളനിയിലെ ഭൂമി. തകര്‍ന്ന വീട് പുനര്‍നിര്‍മിക്കുന്ന പട്ടികജാതി വികസന വകുപ്പ് സഹായം നല്‍കിയിരുന്നു. തുടര്‍ന്ന് പണി ആരംഭിച്ചപ്പോഴാണ് എതിര്‍പ്പുമായി ക്ഷേത്ര കമ്മിറ്റി എത്തിയത്. കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ കുടുംബം വഴിയാധാരമാകുകയായിരുന്നു.

ഭൂമിയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ കോടതി വിധി വരുന്നത് വരെ കുടുംബത്തിന് താമസ സൗകര്യം ഒരുക്കണമെന്നും വീട് നിര്‍മാണത്തിനുള്ള രണ്ടാംഘഡു ഉടന്‍ നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടുംബശ്രീയുടെ സ്‌നേഹവീട് പദ്ധതിയിലുള്‍പ്പെടുത്തി കുടുംബത്തിന് സഹായംന നല്‍കാനും ഭിന്നശേഷിക്കാരാനായ കുട്ടിക്ക് പഞ്ചായത്തിന്റെ ബഡ്‌സ് സ്‌കൂളില്‍ പഠനസൗകര്യമൊരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Sharing is caring!