വന്‍തുക സമ്മാനമെന്ന് മലപ്പുറത്തുകാര്‍ക്ക് മൊബൈല്‍ മെസ്സേജ്, നല്‍കുന്നത് വ്യാജ ഡോളര്‍

വന്‍തുക സമ്മാനമെന്ന്  മലപ്പുറത്തുകാര്‍ക്ക്  മൊബൈല്‍ മെസ്സേജ്,  നല്‍കുന്നത് വ്യാജ ഡോളര്‍

മലപ്പുറം: വന്‍ തുക സമ്മാനമായി ലഭിച്ചുവെന്ന് മൊബേല്‍ ഫോണിലേക്ക് സന്ദേശം അയച്ച് പണം തട്ടുന്ന മാലി സ്വദേശി പിടിയില്‍. മാലി ബമാകോംനി സിറ്റി സ്വദേശി തെവ ഇസഹാഖ് (39) ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. കോട്ടയ്ക്കല്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം സി.ഐയും സംഘവും നടത്തിയ രഹസ്യനീക്കത്തിലാണ് പ്രതി പിടിയിലായത്. പരാതിക്കാരന് രണ്ട് ലക്ഷത്തി അന്‍പതിനായിരം ഡോളര്‍ സമ്മാനമായി ലഭിച്ചെന്ന് മൊബൈല്‍ ഫോണിലേക്ക് പ്രതി സന്ദേശം അയക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി പരാതിക്കാരന്റെ വിവരങ്ങള്‍ ശേഖരിച്ച് നിരന്തരമായി ആശയ വിനിമയം നടത്തി വിശ്വാസം നേടിയ ശേഷം ഈ മാസം 15 ന് കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരന്‍ പോലീസിനു നല്‍കിയ വിവരമനുസരിച്ച് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ മലപ്പുറം സി.ഐ പ്രേംജിത്തും സംഘവും കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്്. പോലീസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പരാതിക്കാരനെ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് പ്രതി താമസിച്ച ഹോട്ടല്‍ മുറിയിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ റൂമിലെത്തിയ ഉടനെ വ്യാജ ഡോളര്‍ കൈമാറി പണം തട്ടുന്ന സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന വിദേശികളെ കുറിച്ചും പിടിയിലായ പ്രതി സമാനമായി നടത്തിയ മറ്റ് തട്ടിപ്പുകളെ കുറിച്ചും അനേ്വഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അനേ്വഷണ സംഘത്തില്‍ കരിപ്പൂര്‍ എസ്.ഐ ജയപ്രസാദ്, അഡീഷ്ണല്‍ എസ്.ഐ ദേവദാസ്, എ.എസ്.ഐ ദിനേശ്, സാബുലാല്‍, സി.പി.ഒമാരായ വിമല്‍, രാജേഷ്, അബ്ദുല്‍ കരീം എന്നിവരും ഉണ്ടായിരുന്നു.

Sharing is caring!